ഓട്ടോ സ്റ്റാൻഡുകളിൽ കവർച്ചാ പരമ്പര; ചിറ്റാരിക്കാൽ സ്വദേശി പിടിയിൽ
ചിറ്റാരിക്കാൽ: ഓട്ടോ സ്റ്റാൻഡുകളിൽ നിർത്തിയിട്ടിരുന്ന ഓട്ടോകളിൽ നിന്ന് പണം മോഷ്ടിച്ച കേസിൽ ചിറ്റാരിക്കാൽ സ്വദേശിയായ ഷൈജു ജോസഫ് (34)നെ തലശ്ശേരി പൊലീസ് കയ്യോടെ പിടികൂടി.
ഡ്രൈവർമാർ ചായ കുടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ പോയിരിക്കുന്ന സമയം നോക്കി ഓട്ടോകളുടെ ഡാഷ്ബോർഡ് ബോക്സ് കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നതായിരുന്നു ഇയാളുടെ രീതി. നിരവധി ഡ്രൈവർമാർ പണം നഷ്ടപ്പെട്ടതായി പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന ഒരു ഓട്ടോയിൽ നിന്ന് 8,000 രൂപ മോഷണം പോയതോടെ അന്വേഷണം ഊർജിതമാക്കി. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയുടെ ചിത്രം തയ്യാറാക്കി.
തലശ്ശേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. ഷിജിൻ കാരായിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനിടെ വീണ്ടും മോഷണത്തിന് എത്തിയ ഷൈജു ജോസഫിനെ കയ്യോടെ പിടികൂടുകയായിരുന്നു. കാക്കി ഷർട്ട് ധരിച്ച് ഓട്ടോ ഡ്രൈവറെന്ന വ്യാജേനയാണ് ഇയാൾ സ്റ്റാൻഡുകളിൽ എത്താറുണ്ടായിരുന്നത്.
ഷൈജു ജോസഫിനെതിരെ കാസർകോട്, കണ്ണൂർ ജില്ലകളിലായി 17-ലധികം മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിക്കൊപ്പം ആഡംബര ജീവിതം നയിക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി.
What's Your Reaction?