വീട് വാടകയ്ക്കെന്ന വ്യാജേന ദമ്പതികളെ ആക്രമിച്ച് 12 പവൻ കവർന്നു; മടിക്കൈ സ്വദേശി പിടിയിൽ
മടിക്കൈ: ആലപ്പുഴ നഗരമധ്യത്തിലെ വീട്ടിൽ വാടകയ്ക്കെടുക്കാനെന്ന വ്യാജേന എത്തി പ്രായമായ ദമ്പതികളുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് 12 പവൻ സ്വർണാഭരണങ്ങൾ പണവും കവർന്ന കേസിൽ മടിക്കൈ. സ്വദേശി അറസ്റ്റിൽ. മടിക്കൈ ഏച്ചിക്കാനം ചാമക്കുറ്റി വീട്ടിൽ രാജ്മോഹൻ (42) ആണ്.
എറണാകുളത്ത് ഫ്ലാറ്റ് ഇടപാടുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഇയാൾ രണ്ടാഴ്ച മുൻപാണ് ജയിൽ മോചിതനായതെന്ന് സൗത്ത് ആലപ്പുഴ പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ആലപ്പുഴ വാടയ്ക്കലിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (75), ഭാര്യ രത്നകുമാരി (65) ആക്രമണത്തിനിരയായത്. വീടിൻ്റെ മുകൾനില വാടകയ്ക്ക് നൽകുന്ന പരസ്യം കണ്ടാണ് പ്രതി ഇവരെ ബന്ധപ്പെട്ടത്. വാടകക്കരാർ തയ്യാറാക്കാമെന്ന് പറഞ്ഞ് തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ രാജ്മോഹൻ സംസാരത്തിനിടെ സുദർശൻ്റെ മുഖത്തേക്ക് മുളകുപൊടി എറിയുകയും നിലവിളി കേട്ട് എത്തിയ രത്നകുമാരിയെയും ആക്രമിക്കുകയും ചെയ്തു.
ഇരുവരെയും ഭീഷണിപ്പെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന പണവും 12 പവൻ സ്വർണാഭരണങ്ങളും കവർന്ന് രക്ഷപ്പെട്ടു. ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു.
തുടർന്ന് കളർകോട് വരെ നടന്നുപോയ ഇയാൾ ഓട്ടോയിൽ നഗരത്തിലെ ഒരു ധനകാര്യ സ്ഥാപനത്തിലെത്തി മൂന്നരപ്പവൻ സ്വർണമാല പണയപ്പെടുത്തി രണ്ടര ലക്ഷം രൂപ കൈപ്പറ്റി. അതിൽ നിന്ന് വീടിൻ്റെ വാടക കുടിശികയായ 50,000 രൂപ അടച്ചശേഷം വൈകിട്ടോടെ വാടകവീട്ടിലെത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാക്കി സ്വർണാഭരണങ്ങളും 5000 രൂപയും പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
What's Your Reaction?