കഴിഞ്ഞ രണ്ട് വർഷത്തിനിടെ വെസ്റ്റ് ബാങ്കിലും ഗാസയിലും 20,080 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടതായി പലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ഗാസ: ഗാസയിൽ ഇസ്രായേൽ നടത്തിയ രണ്ടുവർഷത്തെ യുദ്ധത്തിൽ 19,932 വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും, 30,102 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതേ കാലയളവിൽ, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 148 വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും, 1,045 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 846 പേരെ അറസ്റ്റ് ചെയ്തു. അതായത്, പ്രദേശങ്ങളിലെ ആകെ മരണസംഖ്യ 20,080 ആയി ഉയർന്നു. 31,147 പേർക്ക് പരിക്കേറ്റു. ഇതിനുപുറമെ, 1,037 അധ്യാപകരും, അഡ്മിനിസ്ട്രേറ്റർമാരും കൊല്ലപ്പെട്ടു. 4,757 പേർക്ക് പരിക്കേറ്റു. ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 228 ലധികം പേർ അറസ്റ്റിലായി. ഗാസയിൽ 179 സർക്കാർ സ്കൂളുകളും, 63 യൂണിവേഴ്സിറ്റി കെട്ടിടങ്ങളും തകർന്നതായി പലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. കൂടാതെ 18 സർക്കാർ സ്കൂളുകളും, നൂറിലധികം യുഎൻ ദുരിതാശ്വാസ, പ്രവൃത്തി ഏജൻസി സ്കൂളുകളും ബോംബുകളോ, നാശനഷ്ടങ്ങളോ മൂലം തകർന്നു. വെസ്റ്റ് ബാങ്കിൽ, ഹെബ്രോണിന് തെക്ക് യാട്ട നഗരത്തിലെ അമീറ എലിമെന്ററി സ്കൂളും, ടുബാസിലെ അക്കാബ എലിമെന്ററി സ്കൂളും ഇസ്രായേൽ അധികൃതർ തകർത്തു. എട്ട് സർവകലാശാലകളും, കോളേജുകളും, ആവർത്തിച്ചുള്ള റെയ്ഡുകളും, നശീകരണ പ്രവർത്തനങ്ങളും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് വഫ പറഞ്ഞു.
What's Your Reaction?