പ്രിയദർശിനി ബസിലെ തിരക്കിനിടെ ബാഗ് തുറന്ന് എട്ടര പവൻ സ്വർണം കവർന്നു
ഉള്ളാൽ ദർഗ സന്ദർശനം കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ മടങ്ങുകയായിരുന്ന ആദൂർ പടിയത്തടുക്ക സ്വദേശിനി സക്കീന യാണ് മോഷണത്തിനിരയായത്
മഞ്ചേശ്വരം: ഉള്ളാൽ ദർഗ സന്ദർശനം കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ മടങ്ങുകയായിരുന്ന യുവതിയുടെ ബാഗിൽ നിന്ന് എട്ടര പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. ആദൂർ പടിയത്തടുക്ക സ്വദേശിനി സക്കീന (40)യാണ് മോഷണത്തിനിരയായത്.
കുടുംബാംഗങ്ങൾക്കൊപ്പം ദർഗയിൽ സിയാറത്ത് നടത്തിയ ശേഷം തൊക്കോട്ടുനിന്ന് പ്രിയദർശിനി കെഎസ്ആർടിസി ബസിൽ കയറിയ സക്കീന, ബസിലെ കനത്ത തിരക്കിനിടെയാണ് യാത്ര ചെയ്തത്. ഹൊസങ്കടിയിലെത്തിയപ്പോൾ സീറ്റ് ലഭിച്ചതിനെ തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് സിബ് തുറന്ന നിലയിൽ കാണുകയും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന എട്ടര പവൻ സ്വർണാഭരണങ്ങൾ നഷ്ടമായതായി മനസ്സിലാക്കുകയും ചെയ്തത്.
വിവരം അറിഞ്ഞ ഉടൻ ബസ് ഉപ്പള ബസ് സ്റ്റാൻഡിലെ പോലീസ് കൺട്രോൾ റൂമിലേക്ക് തിരിച്ചു. വനിതാ പോലീസിന്റെ സഹായത്തോടെ യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വർണമോ മോഷ്ടാവിനെയോ കണ്ടെത്താനായില്ല.
ഹൊസങ്കടിയിലെത്തുന്നതിന് മുമ്പ് തന്നെ മോഷ്ടാവ് ബസിൽ നിന്ന് ഇറങ്ങിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു.
What's Your Reaction?