മാവുങ്കാലിൽ സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി മാല കവർന്നു
മാവുങ്കാൽ: സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം മറ്റൊരു സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ തടഞ്ഞുനിർത്തി കഴുത്തിൽ നിന്ന് മൂന്ന് പവൻ തൂക്കം വരുന്ന താലിമാല തട്ടിപ്പറിച്ചെടുത്ത് രക്ഷപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് മാവുങ്കാൽ നെല്ലിത്തറ പുലയനടുക്കം ഭാഗത്ത് സംഭവം നടന്നത്. നെല്ലിത്തറ സ്വദേശിനിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമായ രവിയുടെ ഭാര്യ സിന്ധുവിന്റെ കഴുത്തിൽ നിന്നാണ് ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന താലിമാല കവർന്നത്.
ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിന്ധുവിനെ വീടിന് സമീപത്ത് എത്തിയപ്പോൾ മറ്റൊരു സ്കൂട്ടറിലെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തി. തുടർന്ന് കഴുത്തിലുണ്ടായിരുന്ന താലിമാല ബലമായി തട്ടിയെടുത്ത ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹൊസ്ദുർഗ് പോലീസ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. സിന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികളെ കണ്ടെത്തുന്നതിനായി ഊർജിത അന്വേഷണം നടത്തിവരികയാണ്.
What's Your Reaction?