കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ തട്ടുമ്മൽ സ്റ്റേഡിയം; മലയോരത്തിന്റെ കാത്തിരിപ്പിന് വിരാമം
അമ്പലത്തറ: വർഷങ്ങളായി മലയോര മേഖലയിലെ കായിക പ്രേമികളും യുവതാരങ്ങളും മനസിൽ സൂക്ഷിച്ചിരുന്ന വലിയൊരു സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് കടക്കുന്നു. കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ തട്ടുമ്മലിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിക്ക് ചിറകുവീശിയിരിക്കുകയാണ്. സ്റ്റേഡിയത്തിന്റെ ആധുനിക നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഗ്രാമപഞ്ചായത്ത് 1.5 കോടി രൂപ മാറ്റിവെച്ചതോടെയാണ് പദ്ധതിക്ക് പുതിയ ജീവൻ ലഭിച്ചിരിക്കുന്നത്.
സ്റ്റേഡിയത്തിന്റെ രൂപരേഖയും നിർമ്മാണ പദ്ധതിയും അന്തിമമാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിനായി പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചർ വിങ്ങിലെയും കെട്ടിട വിഭാഗത്തിലെയും ഉദ്യോഗസ്ഥർ തട്ടുമ്മലിലെ നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ച് സാങ്കേതിക പരിശോധനകളും വിലയിരുത്തലുകളും നടത്തി. റിപ്പോർട്ട് ലഭിക്കുന്നതോടെ അന്തിമ ബ്ലൂപ്രിന്റ് തയ്യാറാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും.
മലയോര മേഖലയിൽ നിന്നുള്ള നിരവധി കായിക പ്രതിഭകൾ സംസ്ഥാന-ദേശീയ തലങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും മികച്ച പരിശീലന സൗകര്യങ്ങളുടെ അഭാവം വർഷങ്ങളായി വലിയ വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിലാണ് തട്ടുമ്മൽ സ്റ്റേഡിയം പ്രദേശത്തിന്റെ കായിക ചരിത്രത്തിൽ പുതിയ അധ്യായം തുറക്കാൻ ഒരുങ്ങുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ മൈതാനം, വിശാലമായ ഗാലറി, അത്യാധുനിക സിന്തറ്റിക് ട്രാക്ക്, താരങ്ങൾക്കായുള്ള ഡ്രസ്സിംഗ് റൂമുകൾ, ഭരണനിർവഹണ ഓഫീസ്, മികച്ച ശുചിമുറി സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര കായിക സമുച്ചയമായാണ് സ്റ്റേഡിയം വിഭാവനം ചെയ്യുന്നത്. മത്സരങ്ങൾക്കും പരിശീലന ക്യാമ്പുകൾക്കും ഒരുപോലെ അനുയോജ്യമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കും.
സ്ഥല സന്ദർശന വേളയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. രഘുനാഥ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് വയമ്പ്, പഞ്ചായത്തംഗം ടി. കൃഷ്ണൻ എന്നിവരോടൊപ്പം മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, മുൻ ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, മുൻ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ എസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എച്ച് നാഗേഷ്, രാമചന്ദ്രൻ, വർഗീസ് തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു.
സ്റ്റേഡിയത്തിന്റെ നിർമ്മാണ ഡിസൈൻ അന്തിമമാക്കുന്നതിനായി പിഡബ്ല്യുഡി ആർക്കിടെക്ചർ വിങ് ഡെപ്യൂട്ടി ആർക്കിടെക്ട് സി സുനി, പിഡബ്ല്യുഡി കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി പ്രകാശൻ, പിഡബ്ല്യുഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ ബെന്നി ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ മലയോര മേഖലയിലെ കായിക രംഗത്തിന് പുതിയ ഉണർവ് ലഭിക്കുമെന്ന പ്രതീക്ഷ ശക്തമാണ്. ഗ്രാമങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന പ്രതിഭകൾക്ക് മികച്ച പരിശീലനവും മത്സരാവസരങ്ങളും ഒരുക്കി ദേശീയ-അന്താരാഷ്ട്ര വേദികളിലേക്ക് ഉയരാനുള്ള വഴിയൊരുക്കുന്നതിൽ തട്ടുമ്മൽ സ്റ്റേഡിയം നിർണായക പങ്കുവഹിക്കുമെന്നാണ് കായികലോകത്തിന്റെ വിലയിരുത്തൽ. ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ഉയരുന്ന ഈ സ്റ്റേഡിയം ഒരു കെട്ടിടം മാത്രമല്ല, വരുംതലമുറകളുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകുന്ന പ്രതീക്ഷയുടെ പുതിയ കേന്ദ്രം കൂടിയായിരിക്കും.
What's Your Reaction?