മടിക്കൈയിൽ ഷോക്കേറ്റ് മരിച്ച ലൈൻമാന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി; എല്ലാ ആനുകൂല്യങ്ങളും വേഗത്തിൽ ലഭ്യമാക്കുമെന്ന് ഉറപ്പ്
കാഞ്ഞങ്ങാട്: മടിക്കൈ കണിച്ചിറയിൽ വൈദ്യുതി അറ്റകുറ്റപ്പണികൾക്കിടെ ഷോക്കേറ്റ് മരണമടഞ്ഞ മാവുങ്കാൽ കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ പുല്ലൂർ മധുരംപാടിയിലെ ഭരതന്റെ വസതിയിലെത്തി വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.
ഭരതന്റെ ഭാര്യയെയും രണ്ട് പെൺമക്കളെയും ആശ്വസിപ്പിച്ച മന്ത്രി, കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്ന് അറിയിച്ചു. ജോലിക്കിടെ മരണപ്പെട്ട ജീവനക്കാരന്റെ കുടുംബത്തിന് അർഹമായ എല്ലാ ആനുകൂല്യങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കാൻ വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദുമ എം.എൽ. കെ.നീലകണ്ഠൻ, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, ജനറൽ സെക്രട്ടറിമാരായ പി.വി. സുരേഷ്, ധന്യാ സുരേഷ്, രാജൻ പെരിയ, സേവാദൾ ചെയർമാൻ രമേശൻ കരുവാച്ചേരി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ, മണ്ഡലം പ്രസിഡന്റ് കെ.വി. ഗോപാലൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
What's Your Reaction?