മഅദനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി: പിഡിപി ചെയർമാൻ അബ്ദുനാസർ മഅ്ദനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയിൽ വിശ്രമത്തിൽ ആയിരുന്ന മഅ്ദനിയെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്. രക്ത സമ്മർദ്ദ കുറവ്, ഹൃദയമിടിപ്പ് കൂടുതൽ, ശ്വാസ തടസ്സം, ഡയബറ്റിക്, ന്യൂറോപതി മൂലം രക്തചംക്രമണ വ്യവസ്ഥയ്ക്കുണ്ടായ തകരാറുകൾ എന്നിവയെ തുടർന്നാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ദീർഘകാലം വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയിരുന്നു. തുടർന്ന് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ വീട്ടിൽ തുടരുകയായിരുന്നു മഅദനി. ആശുപത്രിയിൽ പ്രവേശിച്ച മഅദനിക്ക് എക്കോ, ഇ സി ജി, എക്സ്-റേ ഡോപ്ലർ സ്കാനുകൾ തുടങ്ങിയ പരിശോധനകൾ നടത്തി. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഡോക്ടർ പി എച്ച് മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിൽ വിദഗ്ധ മെഡിക്കൽ സംഘം വിശദമായ പരിശോധനകൾക്കും, നിരീക്ഷണങ്ങൾക്കും വിധേയമാക്കി. ഭാര്യ സൂഫിയാ മഅദനി, പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, സലീം ബാബു എന്നിവർ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്.
What's Your Reaction?