എണ്ണപ്പാറ പള്ളിയിൽ അഖണ്ഡ ജപമാല നാളെ ഇരുന്നൂറാം ദിനത്തിലേക്ക്
എണ്ണപ്പാറ: എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദൈവാലയത്തിൽ 2025 ഒക്ടോബർ 22ന് ആരംഭിച്ച 24 മണിക്കൂർ അഖണ്ഡ ജപമാല നാളെ ഇരുന്നൂറാം ദിവസത്തിലേക്ക്. 199 ദിവസമായി എണ്ണപ്പാറ ഹോളി സ്പിരിറ്റ് പള്ളിയുടെ വാതിലുകൾ അടക്കാറില്ല. മുഴുവൻ സമയവും പള്ളി തുറന്നിട്ടിരിക്കുകയാണ്. ഒരു സെക്കൻഡ് പോലും ഒഴിയാതെ പള്ളിയിൽ രാപ്പകൽ വ്യത്യാസമില്ലാതെ വിശ്വാസികൾ പ്രാർത്ഥനകളിലാണ്.
ദൂരദിക്കുകളിൽ നിന്നുപോലും ജനങ്ങൾ രാത്രിയും പകലും പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള പള്ളിയിൽ പ്രാർത്ഥിക്കാൻ എത്തുന്നുണ്ട്. 200 ദിവസം അഖണ്ഡ ജപമാല അപൂർവ്വ സംഭവമാണ്. തലശ്ശേരി രൂപതയിൽ മറ്റൊരു പള്ളികളിലും അഖണ്ഡ ജപമാല നടക്കുന്നില്ല. കേരളത്തിൽ രണ്ടു പള്ളികൾ മാത്രമാണ് പരിശുദ്ധാത്മാവിന്റെ നാമധേയത്തിൽ ഉള്ളത്. മറ്റൊന്ന് പാലാ രൂപതയിലെ മുട്ടുചിറ പള്ളിയാണ്.
എണ്ണപ്പാറയിൽ വികാരി ഫാദർ ജോയിസ് കാരിക്കാടത്തിന്റെ നേതൃത്വത്തിലാണ് അഖണ്ഡ ജപമാല നടക്കുന്നത്. പരിശുദ്ധാത്മാവിന്റെ തികഞ്ഞ ഭക്തനായ ഫാദർ ജോയിസ് വികാരിയായിരുന്ന തടിക്കടവ്, ഒറ്റത്തൈ പള്ളികളിലും മുമ്പ് അഖണ്ഡ ജപമാല നടത്തിയിരുന്നു.
What's Your Reaction?