നവീന സൗകര്യങ്ങളോടെ കാപ്പിൽ സമുദായ ശ്മശാനം തുറന്നു
പാലക്കുന്ന്: നവീകരിച്ച് ആധുനിക സൗകര്യങ്ങളോടെ പുനർനിർമിച്ച കാപ്പിൽ സമുദായ ശ്മശാനം ഉദ്ഘാടനം ചെയ്തു. സ്മശാന കമ്മിറ്റി പ്രസിഡന്റ് പ്രഭാകരൻ തെക്കേക്കര അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി.പി. ചന്ദ്രശേഖരൻ ശേഖരൻ, ട്രഷറർ കെ.എം. അമ്പാടി, പ്രാദേശിക സമിതി പ്രസിഡന്റുമാരായ വിനോദ് കൊപ്പൽ, കെ.വി. രാഘവൻ, ക്ഷേത്രഭരണ സമിതി ഭാരവാഹികളായ കെ.വി. അപ്പു, പി.വി. ചിത്ര ബാനു, കെ.വി. ഗിരീഷ് ബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഉദയമംഗലം സുകുമാരൻ, പി.വി. നാരായണൻ, വി.വി. മുരളി ഭാസ്കരൻ ഉദുമ എന്നിവർ സംസാരിച്ചു.
പാലക്കുന്ന് കഴകത്തിന് കീഴിലുള്ള ഉദുമ തെക്കേക്കര, പടിഞ്ഞാറക്കര, ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതികളുടെ സംയുക്ത നേതൃത്വത്തിലാണ് ശ്മശാനത്തിന്റെ നടത്തിപ്പ്. 2005 മുതൽ പാലക്കുന്ന് റോഡിലെ കാപ്പിൽ 40 സെന്റ് സ്ഥലത്ത് പ്രവർത്തിച്ചുവരുന്ന ശ്മശാനമാണ് 25 ലക്ഷം രൂപ ചെലവിൽ നവീകരിച്ചത്.
സംസ്കാര ചടങ്ങുകൾക്കായി നാല് ചൂളകൾ, കിണർ, വൈദ്യുതി, ഇന്റർലോക്ക് പാകിയ റോഡ്, അതിർത്തി മതിൽ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ശ്മശാനത്തിൽ ഒരുക്കിയിട്ടുണ്ട്.
കഴകത്തിന് കീഴിലുള്ള മറ്റ് പ്രാദേശിക സമിതികൾക്കായി കീഴൂർ മൊട്ടയിലും ചിറമമൽ മലാംകുന്നിലും പൂച്ചക്കാട് ചേറ്റുകൊണ്ടിലും പ്രത്യേക സമുദായ ശ്മശാനങ്ങൾ നിലവിലുണ്ട്. വീടുകളിൽ നിന്ന് ശ്മശാനഭൂമിവരെ ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങളും മിക്ക പ്രാദേശിക സമിതികളും ഒരുക്കിവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
What's Your Reaction?