അഡ്മിഷൻ കുറഞ്ഞു; മടിക്കൈ മോഡൽ കോളേജിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു

Aug 6, 2026 - 09:35
 0
അഡ്മിഷൻ കുറഞ്ഞു; മടിക്കൈ മോഡൽ കോളേജിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു

മടിക്കൈ: ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതീക്ഷകൾ ഉയർത്തി ആരംഭിച്ച മടിക്കൈ കാഞ്ഞിരപ്പൊയിലിലെ ഐ.എച്ച്.ആർ.ഡി മോഡൽ കോളേജ് ഒടുവിൽ വിദ്യാർത്ഥികളുടെ അഭാവത്തെ തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കുന്നു. വർഷംതോറും അഡ്മിഷൻ ഗണ്യമായി കുറഞ്ഞതും പ്രവേശനം നേടിയ പലരും പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതുമാണ് കോളേജ് എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

2010-ൽ കാസർകോട് ജില്ലയിലെ മടിക്കൈയിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഐ.എച്ച്.ആർ.ഡി പദ്ധതിയുടെ ഭാഗമായി സ്ഥാപിതമായ ഈ മോഡൽ കോളേജ് കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരുന്നു. ബി.എ. ഇംഗ്ലീഷ് വിത്ത് ജേണലിസം, ബി.എസ്.സി. ഇലക്ട്രോണിക്സ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ ബിരുദ കോഴ്‌സുകളാണ് ഇവിടെ ഉണ്ടായിരുന്നത്.

കോളേജിനായി രണ്ട് കെട്ടിടങ്ങൾ നിർമ്മിച്ചെങ്കിലും വിദ്യാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ക്യാമ്പസ് വികസനവും യാഥാർഥ്യമായില്ല. കാടുമൂടിയ പ്രദേശത്തുള്ള ക്യാമ്പസിൽ മതിയായ ലൈബ്രറി, ലബോറട്ടറികൾ, ഗതാഗത സൗകര്യം, വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം എന്നിവയുടെ അഭാവം തുടക്കം മുതൽ തന്നെ കോളേജിനെ പ്രതികൂലമായി ബാധിച്ചതായി മുൻ വിദ്യാർത്ഥികളും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.

പുതിയ കോഴ്‌സുകൾ അനുവദിക്കാത്തതും വികസനത്തിനാവശ്യമായ ഫണ്ടും ലഭിക്കാതിരുന്നതും തിരിച്ചടിയായി. ഇതോടെ വിദ്യാർത്ഥികൾ മറ്റ് കോളേജുകളിലേക്ക് മാറുകയും, പ്രവേശനം നേടിയവരിൽ പലരും പഠനം ഉപേക്ഷിച്ച് മറ്റ് സ്ഥാപനങ്ങളിലേക്ക് പോകുകയും ചെയ്തു.

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം കോളേജിന്റെ വികസനത്തിനായി ഏഴ് കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങുകയായിരുന്നു. ജില്ലയിൽ തന്നെ ഉദുമയിലും, കരിന്തളത്തും ആരംഭിച്ച മറ്റ് രണ്ട് സർക്കാർ കോളേജുകൾക്ക് ആവശ്യമായ തുക ലഭിച്ചപ്പോൾ, മടിക്കൈ മോഡൽ കോളേജിന് ഒന്നരക്കോടി രൂപ ചെലവഴിച്ച കെട്ടിടം മാത്രമാണ് യാഥാർഥ്യമായത്. സമഗ്ര വികസനത്തിനായുള്ള പദ്ധതികൾ നടപ്പാകാതെ പോയതാണ് സ്ഥാപനത്തിന്റെ വളർച്ച തടഞ്ഞതെന്നാണ് വിലയിരുത്തൽ.

വി.എസ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ കോളേജിന്റെ ശിലാസ്ഥാപനം നിർവഹിച്ചപ്പോൾ, അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ സ്ഥാപനം വികസനമില്ലായ്മയുടെ പേരിൽ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുന്നത് പ്രദേശത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

കോളേജ് പുനരുജ്ജീവിപ്പിച്ച് പുതിയ കോഴ്‌സുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വീണ്ടും പ്രവർത്തനക്ഷമമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകരുടെയും ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow