കാബൂളിൽ വീണ്ടും ഇന്ത്യയുടെ എംബസി തുറന്നു.
കഴിഞ്ഞ നാലു വർഷമായി ടെക്‌നിക്കൽ മിഷൻ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം ഇപ്പോൾ പൂർണ്ണമായ എംബസി പദവി നേടുകയാണ്.
കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ഇന്ത്യയുടെ എംബസി ഔദ്യോഗികമായി വീണ്ടും തുറന്നു. കഴിഞ്ഞ നാലു വർഷമായി ടെക്‌നിക്കൽ മിഷൻ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം ഇപ്പോൾ പൂർണ്ണമായ എംബസി പദവി നേടുകയാണ്. താലിബാൻ സർക്കാരിലെ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചാണ് ഈ തീരുമാനം. ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധം ഗാഢമാക്കുകയും വികസന സഹകരണങ്ങളെ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യാനാണ് ഈ നീക്കമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. 2021ൽ താലിബാൻ അധികാരത്തിലെത്തിയതിനെ തുടർന്ന് ഇന്ത്യ എംബസി അടച്ച് ടെക്‌നിക്കൽ മിഷനായി പരിമിതപ്പെടുത്തിയിരുന്നു. ഭക്ഷ്യസഹായം, മരുന്ന് വിതരണം, പുനർനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ വികസന സഹായങ്ങൾ ഇന്ത്യ കഴിഞ്ഞ വർഷങ്ങളിലായി തുടരുകയായിരുന്നു. ഇപ്പോൾ എംബസി പുനസ്ഥാപിക്കുന്നതോടെ ആ സഹായങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനും, ഇരുരാജ്യബന്ധം ശക്തമാക്കുന്നതിനുമുള്ള അടയാളമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. താലിബാൻ വക്താക്കൾ ഇന്ത്യയുടെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളും പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകട്ടെയെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.
What's Your Reaction?