ഗാസ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രയേലി മന്ത്രിസഭ.
ഒരു വർഷത്തിലധികമായി തുടരുന്ന ഗാസയിലെ ആക്രമണത്തിന് അവസാനം കുറിച്ച് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രയേലി മന്ത്രിസഭ. ആറ് മണിക്കൂറിലേറെ നീണ്ട കാബിനറ്റ് യോഗത്തിന് ശേഷമാണ് വെടിനിർത്തൽ കരാറിന് ഇസ്രയേൽ കാബിനറ്റ് അംഗീകാരം നൽകിയിരിക്കുന്നത്. ഞായറാഴ്ച ആരംഭിക്കുന്ന വെടിനിർത്തൽ ഗാസയുടെ ചരിത്രത്തിലെ എക്കാലത്തെയും മാരകമായ യുദ്ധത്തിനാണ് അന്ത്യം കുറിക്കുന്നത്.
ഒക്ടോബർ 7 ലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയവരെയും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന നൂറുകണക്കിന് ഫലസ്തീൻ തടവുകാരെയും കരാർ നിലവിൽ വരുന്നതോടെ വിട്ടയക്കും. കൂടാതെ, ഞായറാഴ്ച മുതൽ മോചിപ്പിക്കേണ്ട 95 ഫലസ്തീനികളുടെ പട്ടികയും ഇസ്രയേൽ നീതിന്യായ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇതിൽ 69 സ്ത്രീകളും 16 പുരുഷന്മാരും 10 പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടുന്നുണ്ട്.
കരാറിന് ഇസ്രയേൽ സുരക്ഷാ ക്യാബിനറ്റിന്റെ അംഗീകാരം
ശനിയാഴ്ച ചേർന്ന നെതന്യാഹു നയിക്കുന്ന സഖ്യകക്ഷി മന്ത്രിസഭയുടെ സമ്പൂർണ്ണ യോഗത്തിൽ 24 മന്ത്രിമാർ വെടിനിർത്തൽ കരാറിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ എട്ട് മന്ത്രിമാർ കരാറിനെ എതിർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സമ്പൂർണ്ണ മന്ത്രിസഭാ യോഗം ചേരുന്നതിന് മുമ്പ് ഇസ്രയേലിന്റെ സുരക്ഷാകാര്യ മന്ത്രിസഭ കരാറിന് അംഗീകാരം നൽകിയിരുന്നു.
ഒരു വര്‍ഷത്തിലേറെ നീണ്ടു നിന്ന ഇസ്രയേല്‍-ഹമാസ് പോരാട്ടത്തിന് വിരാമമിട്ട് ഗാസയിൽ കഴിഞ്ഞ ദിവസമാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്
What's Your Reaction?