ഗാസ സമാധാന കരാർ യാഥാർത്ഥ്യമായി.
കെയ്റോ: ഇസ്രയേലും, ഹമാസും ഗാസ സമാധാന കരാറിൽ ഒപ്പുവെച്ചു. ഇതോടെ രണ്ടു വർഷമായി തുടർന്നുവന്ന ഗാസ യുദ്ധത്തിന് ഔദ്യോഗികമായ അന്ത്യമായി. ഇരു വിഭാഗത്തിനും പുറമേ അമേരിക്ക, ഈജിപ്റ്റ്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവെച്ചു. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമാധാന ഉച്ചകോടിയിൽ പങ്കെടുത്തില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുടെയും അധ്യക്ഷതയിൽ ഈജിപ്തിൽ നടന്ന ഉച്ചകോടിയിലാണ് സമാധാനക്കരാറിൽ ഇസ്രയേലും ഹമാസും ഒപ്പുവെച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ജോർദാൻ രാജാവ് അബ്ദുള്ള, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉൾപ്പെടെയുള്ളവർ ഉച്ചകോടിയിൽ പങ്കെടുത്തു. സമാധാന കരാറിന്റെ ഭാഗമായി ഹമാസ് തടവിൽ ജിവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളെയും മോചിപ്പിച്ചിരുന്നു. ഇവർ ഇസ്രയേലിൽ തിരികെയെത്തി. 20 പേരെയാണ് ഇന്നലെ ഹമാസ് കൈമാറിയത്. ഇസ്രയേൽ മോചിപ്പിച്ച 1700ലധികം പലസ്തീനി തടവുകാരുടെ കൈമാറ്റം തുടരുകയാണ്.
What's Your Reaction?