ചുമയ്ക്കുള്ള മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 17 ആയി.
മധ്യപ്രദേശ്: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 17 ആയി. കേസിൽ പ്രതിയായ ഡോ. പ്രവീൺ സോണിയെ മധ്യപ്രദേശിലെ ചിന്ദ്വാര പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികൾക്കും പ്രവീൺ സോണിയാണ് കോൾഡ്രിഫ് ചുമ മരുന്ന് നിർദേശിച്ചത്. ശനിയാഴ്ച രാത്രി വൈകിയാണ് പോലീസ് പ്രവീൺ സോണിയെ അറസ്റ്റ് ചെയ്തത്. ഡെെഎത്തിലീൻ ഗ്ലൈകോണിൻ്റെ അളവ് അമിതമായി കണ്ടെത്തിയ കോൾ ഡ്രിഫ് കഫ് സിറപ്പ് തെലങ്കാന സർക്കാർ നിരോധിച്ചു. ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ പരിശോധന ആരംഭിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാന ആരോഗ്യ സെക്രട്ടറി മാരുമായി വീഡിയോ കോൺഫറൻസ് നടത്തും. കോൾഡ്രീഫ് നിർമാണ കമ്പനിക്ക് എതിരെ കർശന നടപടി സ്വീകരിക്കാനാണ് തമിഴ്നാട് ഡിഎഫ്എക്ക് നിർദേശം. കേന്ദ്ര ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആണ് നിർദേശം നൽകിയത്. വിഷം കലർന്ന ചുമ മരുന്ന് നൽകിയതായി ബിഎംഒ അങ്കിത് ആരോഗ്യ വകുപ്പിന് പരാതി നൽകിയിരുന്നു. ഈ കേസിൽ ഡോ. പ്രവീൺ സോണിക്കും ശ്രീശാൻ കമ്പനിക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, ഇതിനുശേഷം മാത്രമാണ് പ്രവീൺ സോണി അറസ്റ്റിലായത്. സ്വകാര്യ ക്ലിനിക്കുകളിലെ ആളുകൾക്ക് സർക്കാർ ഡോക്ടർമാർ ഈ മരുന്ന് തുടർന്നും നിർദ്ദേശിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ചിന്ദ്വാര ജില്ലയിൽ കോൾഡ്രിഫ് ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചത് വളരെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന് ശേഷം മധ്യപ്രദേശിൽ ഈ സിറപ്പിന്റെ വിൽപ്പന പൂർണ്ണമായും നിരോധിച്ചു. കോൾഡ്രിഫ് സിറപ്പ് പിടിച്ചെടുക്കാൻ സംസ്ഥാനത്തുടനീളം റെയ്ഡുകൾ നടക്കുന്നുണ്ട്. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രോഗികളുടെ മുഴുവൻ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും.
What's Your Reaction?