42 പവനും, പണവും കവർന്ന കേസ്; പിടികിട്ടാപ്പുള്ളി ക്രൈം ബ്രാഞ്ചിന്റെ വലയിലായി
കുമ്പള: കുമ്പളയിൽ കുടുംബത്തെ ബന്ധിയാക്കി 42 പവൻ സ്വർണവും കാൽലക്ഷം രൂപയും കവർന്ന കേസിൽ 14 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കർണാടക സ്വദേശിയായ സംബ്യ അസീസ് എന്ന അബ്ദുൾ അസീസ് (58) ഇന്ന് രാവിലെ പുത്തൂരിൽ നിന്ന് കാസർകോട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. മധുസൂദനൻ നായരുടെ സംഘം പിടികൂടിയത്. ഇൻസ്പെക്ടർമാരായ ശ്രീകുമാർ, സഞ്ജയ്, എസ്.ഐമാരായ രവീന്ദ്രൻ, പ്രമോദ്, വിനോദ്, പോലീസുകാരായ ഗോപൻ, രാജീവൻ, രാജേഷ് മടിക്കൈ, ഡ്രൈവർ രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
2012 ഡിസംബർ 22-നാണ് നാടിനെ നടുക്കിയ കൊള്ള നടന്നത്. കുമ്പള അനിൽ കുംബ്ലെ റോഡിൽ താമസിക്കുന്ന മംഗളൂരു ട്രാൻസ്പോർട്ട് ഓപ്പറേറ്ററായ രാജേഷ് ഷേണായി (44)യുടെ വീട്ടിലായിരുന്നു സംഭവം.
അന്ന് രാത്രി 7.45ഓടെ മുഖംമൂടി ധരിച്ചെത്തിയ സംഘം വീടിനകത്ത് വാതിൽ തള്ളിത്തുറന്ന് രാജേഷ് ഷേണായിയെയും കുടുംബാംഗങ്ങളെയും ആയുധം കാട്ടി ബന്ധികളാക്കി. സ്വർണവും പണവും ആവശ്യപ്പെട്ടെങ്കിലും പണമില്ലെന്ന് പറഞ്ഞതോടെ രാജേഷിൻ്റെ മുഖത്തേക്ക് ദ്രാവകം സ്പ്രേ ചെയ്ത് ബോധരഹിതനാക്കി. തുടർന്ന് കുടുംബാംഗങ്ങളുടെ കൈകൾ പിന്നിൽ കെട്ടി വായ പ്ലാസ്റ്റർ ഒട്ടിച്ചശേഷം അവർ ധരിച്ചിരുന്ന ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും കവർന്ന് സംഘം കടന്നുകളയുകയായിരുന്നു.
രാത്രി 9 മണിക്ക് ഗൃഹപ്രവേശന ചടങ്ങിലേക്ക് ക്ഷണിക്കാൻ എത്തിയ കുടുംബസുഹൃത്തായ ഡോ. വാണിയാണ് വീട്ടിൽ നടന്ന കൊള്ള പുറത്തറിയിച്ചത്.
കേസിൽ നേരത്തെ പത്ത് പ്രതികളെ അറസ്റ്റ് ചെയ്തു. മറ്റ് നാല് പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇവരിൽ പ്രധാന പ്രതിയായ അബ്ദുൾ അസീസാണ് ഇപ്പോൾ പ്രോബ്ലം എന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
What's Your Reaction?