നേപ്പാളിൽ മിന്നൽപ്രളയം; കാസർകോട് നിന്നുള്ള മലയാളി സംഘവും കുടുങ്ങി
കാഞ്ഞങ്ങാട് മുൻ എസ്ഐ പ്രദീപ് അടക്കമുള്ളവരാണ് വഴിയിൽ കുടുങ്ങിപ്പോയത്
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ അപ്രതീക്ഷിത മിന്നൽപ്രളയത്തിൽ കാസർകോട് നിന്നുള്ള മലയാളി വിനോദസഞ്ചാര സംഘവും കുടുങ്ങി. കാഞ്ഞങ്ങാട് മുൻ എസ്.ഐ പ്രദീപ് അടക്കമുള്ളവരാണ് വഴിയിൽ കുടുങ്ങിയത്. ഇവർ സുരക്ഷിതരാണെന്നും മറ്റൊരു പാതയിലൂടെ യാത്ര തുടങ്ങിയതായും അധികൃതർ അറിയിച്ചു.
എറണാകുളത്തെ ട്രാവൽ ഏജൻസി വഴിയാണ് സംഘം നേപ്പാളിലേക്ക് വിനോദയാത്ര പോയത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് റസുവ ജില്ലയിൽ മിന്നൽപ്രളയമുണ്ടായത്. ദുരന്തത്തിൽ 16 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 105 ഇന്ത്യക്കാരടക്കം 384 വിനോദസഞ്ചാരികൾ കുടുങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.
നേപ്പാളിലെ മിന്നൽപ്രളയത്തിൽ കുടുങ്ങിപ്പോയെന്ന് സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 1070 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കണമെന്ന് സർക്കാർ അറിയിച്ചു.
What's Your Reaction?