യേശുദാസിന് തമിഴ്നാട് സര്‍ക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം.
ചെന്നൈ: ഗാന ഗന്ധർവ്വൻ കെ.ജെ യേശുദാസിന് തമിഴ്നാട് സര്‍ക്കാരിന്റെ എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരം. സംഗീതരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ലഭിച്ച പുരസ്‌കാരം ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സമ്മാനിക്കും. 2021, 2022, 2023 വര്‍ഷത്തെ ഭാരതിയാര്‍, കലൈമാമണി പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. തമിഴ്നാട് സര്‍ക്കാരിന് കീഴിലുള്ള കലാ- സാംസ്‌കാരിക ഡയറക്ടറേറ്റിന്റെ ഇസൈ നാടക മന്‍ട്രം ആണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. അഭിനേതാക്കളായ എസ്.ജെ. സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിങ്കുസ്വാമി, കലാസംവിധായകന്‍ എം. ജയകുമാര്‍, സംഘട്ടനസംവിധായകന്‍ സൂപ്പര്‍ സുബ്ബരായരന്‍ എന്നിവരാണ് 2021-ലെ കലൈമാമണി പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. അഭിനേതക്കളായ കെ. മണികണ്ഠന്‍, ജോര്‍ജ് മാര്യന്‍, സംഗീതസംവിധായകന്‍ അനിരുധ് രവിചന്ദര്‍, ഗായിക ശ്വേതാ മോഹന്‍, നൃത്തസംവിധായകന്‍ സാന്‍ഡി, പിആര്‍ഒ നിഖില്‍ മുരുകന്‍ എന്നിവര്‍ 2023-ലെ കലൈമാണി പുരസ്‌കാരം നേടി. അഭിനേതാക്കളായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥന്‍, ഗാനരചയിതാവ് വിവേക, പിആര്‍ഒ ഡയമണ്ട് ബാബു, നിശ്ചലഛായാഗ്രാഹകന്‍ ലക്ഷ്മികാന്തന്‍ എന്നിവര്‍ക്കാണ് 2022-ലെ പുരസ്‌കാരം. പ്രൊഫസര്‍ മുരുകേശ പാണ്ഡ്യന്‍ ഭാരിയാര്‍ അവാര്‍ഡിന് അര്‍ഹനായി. മുത്തക്കണ്ണമ്മാളിനെ ബാലസരസ്വതി അവാര്‍ഡ് നല്‍കി ആദരിക്കും. ടെലിവിഷന്‍ മേഖലയില്‍നിന്ന് പി.കെ. കമലേഷ്, മെട്ടി ഒലി ഗായത്രി, എന്‍.പി. ഉമാശങ്കര്‍ ബാബു, അഴകന്‍ തമിഴ്മണി എന്നിവരും പുരസ്‌കാരം നേടിയവരിൽപ്പെടുന്നു.
What's Your Reaction?