രാസലഹരി വേട്ട; യുവാവിന്റെ വീട്ടിൽ നിന്ന് 88 ഗ്രാം എംഡിഎംഎ പിടികൂടി
തളിപ്പറമ്പ്: കണ്ണൂർ ജില്ലയിൽ ഈ വർഷം നടന്ന ഏറ്റവും വലിയ രാസലഹരി വേട്ടയിൽ തളിപ്പറമ്പ് പോലീസ് 88 ഗ്രാം എംഡിഎംഎ പിടികൂടി. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് സലാമത്ത് നഗറിലെ ചുള്ളിയോട് ഹൗസിൽ താമസിക്കുന്ന മുഹമ്മദ് ദിൽഷാദ് (31) ആണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരം മുഹമ്മദ് ദിൽഷാദിന്റെ വീട്ടിൽ തളിപ്പറമ്പ് പോലീസ് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ നിന്ന് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
ജില്ലയിൽ രാസലഹരി വ്യാപനവുമായി ബന്ധപ്പെട്ട് നിർണായകമായ പിടിയെന്നാണ് പോലീസ് വിലയിരുത്തൽ. ലഹരി കടത്ത് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാളാണ് മുഹമ്മദ് ദിൽഷാദ് എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.
മുഹമ്മദ് ദിൽഷാദ് നേരത്തെയും മയക്കുമരുന്ന് കേസുകളിൽ പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 2025 ഫെബ്രുവരി 26-ന് പയ്യന്നൂരിൽ 40 ഗ്രാം എംഡിഎംഎയുമായി ഇയാൾ അറസ്റ്റിലായിരുന്നുവെന്നും, എക്സൈസ് വകുപ്പും മുൻപ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
What's Your Reaction?