2024 ൽ യുഎഇ വിദേശ വ്യാപാരം 5.23 ട്രില്യൺ ദിർഹമായി ഉയർന്നു
ദുബായ്: 2024-ൽ യുഎഇയുടെ വിദേശ വ്യാപാര അളവ് 5.23 ട്രില്യൺ ദിർഹത്തിലെത്തിയതായും, വ്യാപാര മിച്ചം 490 ബില്യൺ ദിർഹത്തിൽ കൂടുതലാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
2024-ൽ യുഎഇ 650 ബില്യൺ ദിർഹത്തിന്റെ സേവനങ്ങൾ കയറ്റുമതി ചെയ്തതായും, അതിൽ 191 ബില്യൺ ദിർഹത്തിന്റെ ഡിജിറ്റൽ സേവനങ്ങളും ഉൾപ്പെടുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് തന്റെ എക്സ് ഔദ്യോഗിക അക്കൗണ്ടിൽ വെളിപ്പെടുത്തി. ഇത് മൊത്തം സേവന കയറ്റുമതിയുടെ 30% ആയിരുന്നു.
ലോക വ്യാപാര സംഘടനയുടെ ഏറ്റവും പുതിയ ഡാറ്റ ഉദ്ധരിച്ച്, 2024 ൽ യുഎഇ 2.2 ട്രില്യൺ ദിർഹത്തിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്തുവെന്ന് ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു, ഇത് മുൻ വർഷത്തേക്കാൾ 6 ശതമാനം വർധനവാണ് കാണിക്കുന്നത്. മിഡിൽ ഈസ്റ്റിന്റെ മൊത്തം വ്യാപാര കയറ്റുമതിയുടെ 41 ശതമാനവും ഇപ്പോൾ യുഎഇയുടേതാണ്, ഇത് മേഖലയിലെ പ്രമുഖ വ്യാപാര കേന്ദ്രമെന്ന സ്ഥാനം വീണ്ടും ഉറപ്പിക്കുന്നു.
"വലിയ സാമ്പത്തിക, വാണിജ്യ വെല്ലുവിളികൾ നേരിടുന്ന ഒരു ലോകത്ത്, യുഎഇ തുടക്കം മുതൽ തന്നെ തുറന്ന ഒരു പാത തിരഞ്ഞെടുത്തു.ബന്ധങ്ങൾ ദൃഢമാക്കുകയും, വ്യാപാരം, മൂലധനം, ജനങ്ങളുടെ സ്വതന്ത്രമായ ചലനം സാധ്യമാക്കുകയും ചെയ്തു." ഷെയ്ഖ് മുഹമ്മദ് എഴുതി.
"ഇന്ന് കിഴക്കിനും, പടിഞ്ഞാറിനും ഇടയിലുള്ള ഒരു സുപ്രധാന പാലമായും, ചലനാത്മകമായ ഒരു ആഗോള സാമ്പത്തിക കേന്ദ്രമായും യുഎഇ വേറിട്ടുനിൽക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. "ഈ പുരോഗതിയുടെ യാത്ര തുടരും. യുഎഇ പ്രസിഡന്റിന്റെ നേതൃത്വത്തിൽ, ഞങ്ങൾ ഈ നേട്ടങ്ങൾ സംരക്ഷിക്കുകയും അവയിൽ പടുത്തുയർത്തുകയും ചെയ്യും."
"തുറന്ന സമീപനം, വ്യാപാര ഉദാരവൽക്കരണം,ബന്ധങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയോടുള്ള ഞങ്ങളുടെ ഉറച്ച പ്രതിബദ്ധതയോടെ, വളർച്ചയും, നേതൃത്വവും ഞങ്ങളുടെ കൈയെത്തും ദൂരത്ത് ഉറച്ചുനിൽക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," അദ്ദേഹം പറഞ്ഞു.
What's Your Reaction?