മാവേലി റോഡിലിറങ്ങി; ട്രാഫിക് നിയമവും ലഹരിവിരുദ്ധ സന്ദേശവും പകർന്ന് ആദൂർ പോലീസ്

Aug 25, 2026 - 08:34
Aug 25, 2026 - 08:35
 0
മാവേലി റോഡിലിറങ്ങി; ട്രാഫിക് നിയമവും ലഹരിവിരുദ്ധ സന്ദേശവും പകർന്ന് ആദൂർ പോലീസ്

ആദൂർ: ഓണാഘോഷത്തെ ജനകീയ ബോധവൽക്കരണത്തിനുള്ള വേദിയാക്കി ആദൂർ പോലീസ്. മാവേലിയുടെ വേഷത്തിൽ റോഡിലിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വാഹനയാത്രക്കാരെയും നാട്ടുകാരെയും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ലഹരി വിരുദ്ധ സന്ദേശങ്ങളെക്കുറിച്ചും ബോധവൽക്കരിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി സ്റ്റേഷൻ പരിധിയിലെ വിവിധ റോഡുകളിലാണ് മാവേലി എത്തിയത്. അപ്രതീക്ഷിതമായി റോഡിൽ മാവേലിയെ കണ്ടതോടെ നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ഇത് കൗതുകമായി. എന്നാൽ ആഘോഷത്തിന്റെ കൗതുകം മാത്രമാക്കി പരിപാടിയെ മാറ്റിനിർത്താതെ സാമൂഹിക സുരക്ഷയ്ക്കും ഉത്തരവാദിത്വത്തിനും പ്രാധാന്യം നൽകുകയായിരുന്നു പോലീസിന്റെ ലക്ഷ്യം.

റോഡിൽ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് മാവേലി ജനങ്ങളോട് വിശദീകരിച്ചു. ഇരുചക്ര വാഹന യാത്രക്കാർ ഹെൽമെറ്റ് ധരിക്കണമെന്നും കാറുകളിൽ സീറ്റ് ബെൽറ്റ് ഉപയോഗിക്കണമെന്നും അമിതവേഗം ഒഴിവാക്കണമെന്നും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും നിർദേശിച്ചു.

ലഹരി മരുന്നുകളുടെ ഉപയോഗം വ്യക്തികളുടെയും കുടുംബങ്ങളുടെയും സാമൂഹിക ജീവിതത്തിന്റെയും തകർച്ചയ്ക്ക് കാരണമാകുന്നതായും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും ബോധവൽക്കരണ സന്ദേശത്തിൽ പറഞ്ഞു.

മാവേലിയുടെ വേഷത്തിലെത്തിയ ഉദ്യോഗസ്ഥൻ നൽകുന്ന സന്ദേശങ്ങൾ നാട്ടുകാർ താൽപര്യത്തോടെ കേട്ടു. ഓണത്തിന്റെ ആഘോഷാന്തരീക്ഷത്തിനൊപ്പം റോഡ് സുരക്ഷയുടെയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെയും പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ പരിപാടിയിലൂടെ സാധിച്ചു.

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രൻ നായരാണ് മാവേലിയുടെ വേഷമണിഞ്ഞത്. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി. രതീഷ്, സബ് ഇൻസ്പെക്ടർ കെ. ശരത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സ്റ്റേഷനിലെ ഓണാഘോഷ പരിപാടികൾക്ക് സബ് ഇൻസ്പെക്ടർ കരുണാകരൻ, ഇ. സുകുമാരൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ജോസ് വിൻസന്റ്, സതീശൻ പൊള്ളക്കട, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് തെക്കേക്കാട്, അജിൻ എസ്., ബാലൻ, ദിലീഷ് കുമാർ പള്ളിക്കൈ, സതീശൻ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow