കാത്തിരിപ്പിനൊടുവിൽ അഖിൽ ജോയന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും
വെള്ളരിക്കുണ്ട്: യുക്രെയ്‌നിൽ കപ്പലിനുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട വെള്ളരിക്കുണ്ട് വാളിപ്ലാക്കൽ അഖിൽ ജോയന്റെ (26) മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും. ഇന്നലെ രാത്രി 7.40ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിച്ച മൃതദേഹം റോഡ് മാർഗം കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗറിലെ വസതിയിലെത്തിക്കും.
ഒഡേസ തുറമുഖത്തിനു സമീപം ആഫ്രിക്കൻ രാജ്യമായ ഗിനി ബിസാവുവിന്റെ പതാക വഹിച്ചിരുന്ന മുംബൈ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എംവി ഗോൾഡൻ ലിയോ എന്ന കപ്പലിനുനേരെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് അഖിൽ കൊല്ലപ്പെട്ടത്. കപ്പലിലെ ചീഫ് ഓഫിസറായിരുന്നു അഖിൽ.
ജൂലൈ 20നാണ് അഖിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വൈകിട്ടോടെ അഖിൽ മരിച്ചതായുള്ള വിവരം വീട്ടുകാർക്ക് ലഭിച്ചിരുന്നു.
വെള്ളരിക്കുണ്ടിലെ വാളിപ്ലാക്കൽ ജോയന്റെയും സാലിയുടെയും ഏക മകനാണ് അഖിൽ. ചെന്നൈയിൽ മറൈൻ എൻജിനീയറിങ് പഠിച്ചശേഷം നാലുവർഷമായി എംവി ഗോൾഡൻ ലിയോ കപ്പലിൽ ചീഫ് ഓഫിസറായി ജോലി ചെയ്തുവരികയായിരുന്നു.
അഖിലിന്റെ പൊതുദർശനവും സംസ്കാരവും ചെറുപുഷ്പം ഫെറോന പള്ളിയിൽ നടക്കും.
What's Your Reaction?