രാത്രിയുടെ ഇരുട്ടിൽ ജീവന്റെ കാവലായി പോലീസുകാർ; ട്രെയിൻ തട്ടിയ യുവാവിന് ബേക്കൽ പോലീസിന്റെ സമയോചിത ഇടപെടലിൽ പുതുജീവൻ
ബേക്കൽ: ചോരയിൽ കുതിർന്ന് മരണത്തോട് മല്ലിട്ട് റെയിൽപാളത്തിന് അരികിൽ കിടന്ന യുവാവിന് രാത്രിയുടെ ഇരുട്ടിൽ കാവലായത് രണ്ട് പോലീസുകാരുടെ സമയോചിതമായ ഇടപെടൽ. ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ് ജീവൻ അപകടത്തിലായിരുന്ന യുവാവിനെ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച ബേക്കൽ പോലീസിന്റെ രക്ഷാപ്രവർത്തനം നാട്ടുകാരുടെയും സേനയുടെയും അഭിനന്ദനത്തിന് ഇടയാക്കി.
അമ്പലത്തറയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം താമസിക്കുന്ന ഹാരിസിന്റെ മകൻ ഹാഫീസിനാണ് ചൊവ്വാഴ്ച രാത്രി ഏഴോടെ അപകടമുണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ ബേക്കൽ റെയിൽവേ മേൽപ്പാലത്തിനടിയിൽവെച്ച് ഹാഫീസിനെ ഇടിക്കുകയായിരുന്നു.
അപകട വിവരം ലോക്കോ പൈലറ്റ് ഉടൻ കാസർകോട് റെയിൽവേ പോലീസിനെ അറിയിച്ചു. റെയിൽവേ പോലീസ് വിവരം ബേക്കൽ സ്റ്റേഷനിലേക്ക് കൈമാറിയതോടെ സ്റ്റേഷനിലുണ്ടായിരുന്ന പ്രബേഷൻ എസ്.ഐ. പ്രിൻസ് ജോണും എ.എസ്.ഐ. പി.വി. രാജേഷ് കുമാറും ഒരു നിമിഷം പോലും പാഴാക്കാതെ സ്ഥലത്തേക്ക് കുതിച്ചു.
ഇരുട്ടിൽ റെയിൽപാളത്തിന് സമീപം എവിടെയാണ് യുവാവ് കിടക്കുന്നതെന്ന് വ്യക്തമായിരുന്നില്ല. മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ ഇരുവരും നടത്തിയ തിരച്ചിലിലാണ് ഗുരുതരമായി പരിക്കേറ്റ ഹാഫീസിനെ കണ്ടെത്തിയത്. തലയുടെ പിറകിൽ ആഴത്തിലുള്ള പരിക്കേറ്റ നിലയിൽ ചോരവാർന്ന് കിടക്കുകയായിരുന്നു യുവാവ്.
അവസ്ഥ ഗുരുതരമാണെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി. വിലപ്പെട്ട ഓരോ നിമിഷവും നിർണായകമായിരുന്ന ആ സമയത്ത് പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഹാഫീസിന്റെ ജീവൻ രക്ഷിക്കാനുള്ള നിർണായക ചുവടായി.
ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിൽ കഴിയുന്ന ഹാഫീസിനെ ഇന്നലെ രാത്രിയിൽ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി.
യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ റെയിൽവേ പാലത്തിന് സമീപത്തെ റോഡരികിൽ നിർത്തിയിട്ട നിലയിലും കണ്ടെത്തി.
മരണത്തിന്റെ വക്കിൽ ചോരവാർന്ന് കിടന്ന ഒരാൾക്ക് ഇരുട്ടിനിടയിൽ പ്രതീക്ഷയുടെ വെളിച്ചമായത് ആ രണ്ട് പോലീസുകാരുടെ മൊബൈൽ ടോർച്ചായിരുന്നു. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പ്രിൻസ് ജോണും രാജേഷ് കുമാറും. കടമയ്ക്കപ്പുറം മനുഷ്യത്വത്തിന്റെ കൈത്താങ്ങായി മാറിയ പോലീസുകാരുടെ ഇടപെടലിന് കൈയടിക്കുകയാണ് നാട്ടുകാരും സഹപ്രവർത്തകരും.
What's Your Reaction?