കോട്ടക്കലിൽ കാറുകൾ കൂട്ടിയിടിച്ച് കാഞ്ഞങ്ങാട് സ്വദേശിനി മരിച്ചു; ഭർത്താവിനും മകനും ഗുരുതര പരിക്ക്
കാഞ്ഞങ്ങാട്: ദേശീയപാതയിൽ കോട്ടക്കലിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി മരിച്ചു. ഹോസ്ദുർഗ് പുതിയവളപ്പ് കടപ്പുറം സ്വദേശിനി സിന്ധു (41) ആണ് മരിച്ചത്. ഭർത്താവ് പ്രശാന്ത് അച്യുതൻ (49), മകൻ പ്രസിദ്ധ് (18) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ മറ്റൊരു കാറിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ പ്രശാന്തിനെയും പ്രസിദ്ധിനെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. സിന്ധുവിന്റെ മൃതദേഹം കോട്ടക്കലിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ വീട്ടിലെത്തിക്കും.
രണ്ടുദിവസം മുമ്പ് കുടുംബം ട്രെയിൻ മാർഗം പളനി ക്ഷേത്രത്തിലേക്ക് പോയിരുന്നു. മടങ്ങിവരുന്നതിനിടെ പ്രശാന്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബത്തെ കൂട്ടിക്കൊണ്ടുവരാൻ കാഞ്ഞങ്ങാട്ടുനിന്ന് കാർ അയക്കുകയായിരുന്നു. ഈ കാറിൽ കാഞ്ഞങ്ങാട്ടേക്ക് വരുന്നതിനിടെയാണ് കോട്ടക്കലിൽ ദേശീയപാതയിൽ അപകടമുണ്ടായത്.
ദേശീയപാതയിലേക്ക് പെട്ടെന്ന് പ്രവേശിച്ച മറ്റൊരു കാർ ഇവർ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ സിന്ധു മരിച്ചു.
മാവുങ്കാൽ മേലെടുക്കത്തെ ലക്ഷ്മിയുടെയും പരേതനായ ശിശുപാലന്റെയും മകളാണ് സിന്ധു. മകൾ പ്രയസി. ബന്ധുക്കളും നാട്ടുകാരും കോട്ടക്കലിലെ ആശുപത്രിയിലെത്തിയിട്ടുണ്ട്.
What's Your Reaction?