ഹാരിസ് മുട്ടുന്തലയ്ക്ക് കണ്ണീരോടെ വിട
കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ അന്തരിച്ച അജാനൂർ കൊളവയൽ മുട്ടുന്തല സ്വദേശിയായ ഹാരിസ് (49)ൻ്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുട്ടുന്തല ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഇന്നലെ രാത്രി ഏഴുമണിയോടെ കുവൈറ്റ് എയർവേസ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം റോഡ് മാർഗം ഇന്ന് ഉച്ചയോടെ മുട്ടുന്തലയിലെ വീട്ടിലെത്തിച്ചു. തുടർന്ന് വീട്ടിലും മുട്ടുന്തല മദ്രസ അങ്കണത്തിലും പൊതുദർശനത്തിന് വെച്ചശേഷം മുട്ടുന്തല ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
കുവൈറ്റിലെ സ്വകാര്യ കമ്പനിയിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്ന ഹാരിസിന് ഞായറാഴ്ച രാവിലെ ജോലിസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടൻ കുവൈറ്റിലെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആറുമാസം മുമ്പ് നാട്ടിലെത്തി തിരികെ കുവൈറ്റിലേക്ക് പോയ ഹാരിസിൻ്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും സുഹൃത്തുക്കളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. സാമൂഹിക, സാംസ്കാരിക, കാരുണ്യ പ്രവർത്തനരംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഹാരിസ് കുവൈറ്റ് കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡൻറും കുവൈറ്റ് സാധു സംരക്ഷണ സമിതിയും അംഗമായിരുന്നു.
പിതാവ്: അബ്ദുള്ള. മാതാവ്: ആസ്യ. സഹോദരിമാർ: മിസിരിയ, സമീറ. ഭാര്യ: ജസീല മറിയം (ബേക്കൽ). മക്കൾ: അൻഫ, ഹാഷിർ, ഹയാൻ, ഹസീം.
What's Your Reaction?