പൂത്തുലഞ്ഞ് ചെണ്ടുമല്ലിത്തോട്ടം; വിൽപ്പനയില്ലാതെ കർഷകർ നിരാശയിൽ
മടിക്കൈ: ഓണം വിപണി ലക്ഷ്യമിട്ട് മേക്കാട്ട് സമത പുരുഷ സ്വയം സഹായ സംഘം 20 സെന്റ് സ്ഥലത്ത് നടത്തിയ ചെണ്ടുമല്ലി കൃഷിക്ക് മികച്ച വിളവ്. എന്നാൽ പൂക്കൾക്ക് പ്രതീക്ഷിച്ച വിപണി ലഭിക്കാത്തത് കർഷകർക്ക് നിരാശയായി.
നല്ല രീതിയിൽ അടിവളവും മേൽവളവും നൽകി പരിപാലിച്ചാണ് ചെണ്ടുമല്ലി തൈകൾ നട്ടത്. പ്രതികൂല കാലാവസ്ഥയിലും ചെടികൾ നന്നായി വളർന്ന് പൂവിട്ടു. മഞ്ഞയും ചുവപ്പും നിറങ്ങളിൽ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കൾ കാഴ്ചയ്ക്ക് മനോഹരമായെങ്കിലും വിപണി കണ്ടെത്താൻ കഴിയാത്തത് കൃഷിയുടെ നേട്ടത്തിന് മങ്ങലേൽപ്പിച്ചു.
ഇത്തവണ ചെണ്ടുമല്ലി നേരത്തെ പൂത്തതും തുടർച്ചയായി പെയ്ത മഴയും വിപണിയെ സാരമായി ബാധിച്ചു. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ കൃഷിയിൽ വിളവ് മികച്ചതായിട്ടും ഉൽപ്പന്നത്തിന് ആവശ്യമായ വിപണി ലഭിക്കാതെ വന്നത് സംഘത്തിന് തിരിച്ചടിയായി.
ഇപ്പോഴും പൂർണമായി പൂത്തുനിൽക്കുന്ന ചെണ്ടുമല്ലിത്തോട്ടം കണ്ണിന് കുളിർമ പകരുന്ന കാഴ്ചയാണ്. എന്നാൽ പൂക്കൾക്കൊപ്പം തങ്ങളുടെ അധ്വാനത്തിന്റെയും പ്രതീക്ഷകളുടെയും വില ലഭിക്കാത്തതിന്റെ നിരാശയിലാണ് സംഘാംഗങ്ങളെന്ന് സമത പുരുഷ സ്വയം സഹായ സംഘം സെക്രട്ടറി കെ. അമ്പാടി പറഞ്ഞു.
What's Your Reaction?