അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തീരുമാനമായില്ല.
ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യ ശേഖറിന്റെ(33) മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തീരുമാനമായിട്ടില്ല. ഷാർജ പോലീസിൽ നിന്നും ഫോറൻസിക് റിപ്പോർട്ട് ലഭ്യമല്ലാത്തതിനാലാണ് മൃതദേഹം വിട്ടു നൽകുന്നതിൽ തീരുമാനമാകാതിരിക്കുന്നത്. ഷാർജയിൽ വാരാന്ത്യ അവധിയായതിനാൽ റിപ്പോർട്ട് ലഭിക്കാൻ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും. അതുല്യയുടെ ശരീരത്തിൽ കണ്ടെത്തിയ മർദ്ദനമേറ്റ പാടുകൾ വിശദമായ ഫോറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു. അതുല്യയുടെ മരണം കൊലപാതകമാണോ എന്ന സംശയത്തിൽ സഹോദരി ഷാർജ പോലീസിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ പരാതി നൽകിയിട്ടുണ്ട്. മരണത്തിനു മുമ്പ് അതുല്യ സഹോദരി അഖിലയ്ക്ക് സതീഷിന്റെ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും, വീഡിയോകളും നൽകിയിരുന്നു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ. ഇതിന്നുശേഷം മാത്രമേ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ തീരുമാനമാകുകയുള്ളൂ. അതുല്യയുടെ കുടുംബം സതീഷിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മദ്യപാനി ആണെന്നും, മദ്യപിച്ച് അക്രമാസക്തനായി അതുല്യയെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. സതീഷ് മാധ്യമങ്ങളോട് പീഡന ആരോപണങ്ങൾ സമ്മതിച്ചെങ്കിലും, അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നും പറഞ്ഞിരുന്നു. ചവറ തെക്കുംഭാഗം പോലീസ് സതീഷിനെതിരെ കൊലപാതകം, സ്ത്രീധന പീഡന പ്രേരണ തുടങ്ങിയ വകുപ്പുകളിൽ കേസ് എടുത്തിട്ടുണ്ട്. അതുല്യയുടെ മരണത്തിന്നു പിന്നാലെ സതീശനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ജൂലൈ 19ന് സഫാരി മാളിലെ ഒരു സ്ഥാപനത്തിൽ മാർക്കറ്റിംഗ് പ്രമോട്ടറായി ജോലിയിൽ പ്രവേശിക്കാൻ ഇരിക്കെയാണ് 18 ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
What's Your Reaction?