അധ്യാപകർക്ക് നേരെ കൊലവിളി; വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തു.
മൊബൈൽ ഫോൺ വാങ്ങി വെച്ചതിനാണ് വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്.
പാലക്കാട്: അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വൺ വിദ്യാർഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു.
അടുത്തദിവസം ചേരുന്ന പിടിഎ മീറ്റിങ്ങിൽ തുടർനടപടികൾ ആലോചിക്കും.
മൊബൈൽ ഫോൺ വാങ്ങി വെച്ചതിനാണ് അധ്യാപകർക്ക് നേരെ വിദ്യാർത്ഥി കൊലവിളി നടത്തിയത്.
ആനക്കര ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.
സ്കൂളിൽ മൊബൈൽ കൊണ്ടുവരരുതെന്ന് കർശന നിർദ്ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച വിദ്യാർത്ഥിയിൽ നിന്ന് അധ്യാപകൻ മൊബൈൽ ഫോൺ പിടിച്ചു വെച്ചു. അധ്യാപകൻ ഫോൺ പ്രധാനാധ്യാപകന്റെ കൈവശം ഏൽപ്പിച്ചു.
ഇത് ചോദിക്കാൻ പ്രധാന അധ്യാപകന്റെ മുറിയിൽ എത്തിയ വിദ്യാർത്ഥി അധ്യാപകനെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാർത്ഥി പ്രധാന അധ്യാപകനോട് പറഞ്ഞത്.
അധ്യാപകൻ മൊബൈൽ ഫോൺ കൊടുക്കാതിരുന്നതോടെ പുറത്തിറങ്ങിയാൽ കാണിച്ചു തരാം എന്നായി വിദ്യാർഥിയുടെ ഭീഷണി.
പുറത്തിറങ്ങിയാൽ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെയാണ് കൊന്നുകളയും എന്ന് പ്ലസ് വൺ വിദ്യാർഥി ഭീഷണിപ്പെടുത്തിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അധ്യാപകൻ തൃത്താല പോലീസിൽ പരാതി നൽകി.
What's Your Reaction?