കുവൈത്തിലെ ഫൈലാക്ക ദ്വീപിൽ 1400 വർഷത്തിലേറെ പഴക്കമുള്ള കിണർ കണ്ടെത്തി.
കുവൈത്ത്സിറ്റി: കുവൈത്തിലെ ഫൈലാക്ക ദ്വീപിൽ 1400 വർഷത്തിലേറെ പഴക്കമുള്ള കിണർ കണ്ടെത്തി. വലിയ വിസ്തൃതിയിലുള്ള കിണറ്റിൽ ഇപ്പോഴും നീരൊഴുക്ക് ഉള്ളതായി കുവൈത്ത് പുരാവസ്തു വകുപ്പ് സഹ മേധാവി മുഹമ്മദ് ബിൻ റിദ വ്യക്തമാക്കി.കിണറിനോട് ചേർന്ന് കല്ലുകൊണ്ട് നിർമ്മിച്ച കെട്ടിടത്തിൻ്റെയും, മതിലിൻ്റെയും അവശിഷ്ടങ്ങളും ഇതോടൊപ്പം കണ്ടെത്തിയിട്ടുണ്ട്.
ക്രിസ്താബ്ദം ഏഴ്, എട്ട് നൂറ്റാണ്ടിൽ നിലനിന്നിരുന്ന ഒരു പാർപ്പിട മേഖലയുടെ ഭാഗമായിരുന്ന കിണർ ആയിരിക്കാം ഇതെന്നാണ് നിഗമനം.
1300 മുതൽ 1400 വർഷം വരെ പഴക്കമുള്ളതായി കരുതപ്പെടുന്ന കുഴൽപ്പാത്രങ്ങളുടെ ഭാഗങ്ങൾ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇസ്‌ലാമിക കാലഘട്ടത്തിൻ്റെ മുമ്പും, ആദ്യകാല ഇസ്‌ലാമിക കാലഘട്ടം വരെ നീളുന്നു ചരിത്ര ശേഷിപ്പുകൾ ആണ് ഇവയെന്ന് ഗവേഷകർ വിലയിരുത്തി. 2019-ൽ ആരംഭിച്ച കുവൈത്ത്-സ്ലോവാക്യ സംയുക്ത പുരാവസ്തു ഗവേഷകസംഘത്തിൻ്റെ പര്യവേ ക്ഷണത്തിനിടയിൽ ഫൈലക്ക ദ്വീപിൻ്റെ കേന്ദ്രഭാഗത്തേക്ക് അൽഖസൂർ പ്രദേശത്താണ് ഇവ കണ്ടെത്തിയത്.
ഫൈലക്ക ദ്വീപിലെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നാണ് ഈ പ്രദേശം. വിവിധ ചരിത്രകാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പ്രധാന പുരാവസ്തു കേന്ദ്രമായ ഈ പ്രദേശത്ത് നിന്നുള്ള പുതിയ കണ്ടെത്തൽ, ദ്വീപിൻ്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നാഴികക്കല്ലായിരിക്കും എന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.
What's Your Reaction?