തൃശൂരിൽ അമ്മയെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ.
തൃശൂർ: തൃശൂരിൽ അമ്മയെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. മുണ്ടൂർ ശങ്കരകണ്ടത്ത് അയിനിക്കുന്നത്ത് ഗംഗാധരന്റെ ഭാര്യ തങ്കമണി (77) കൊല്ലപ്പെട്ട കേസിൽ മകൾ സന്ധ്യ (45), അയൽവാസിയും കാമുകനുമായ നിധിൻ (29) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്.
വിവാഹിതയും ഒരു മകന്റെ മാതാവുമായ സന്ധ്യയും അയൽവാസിയും കാമുകനുമായ നിധിനും ചേർന്നാണ് തങ്കമണിയെ കൊലപ്പെടുത്തിയത്. നിധിൻ അവിവാഹിതനാണ്. ശനിയാഴ്ച്ച രാവിലെ വീട്ടിൽ ഉണ്ടായ തർക്കത്തിനിടെ തങ്കമണിയെ തലയിൽ അടിക്കുകയും തുടർന്ന് കഴുത്തിൽ പിടിച്ച് തള്ളിയിടുകയും ചെയ്‌തതാണ് മരണത്തിന് കാരണമായത്. മൃതദേഹം പിന്നീട് രാത്രി പറമ്പിൽ ഉപേക്ഷിച്ചു.
ഞായറാഴ്ച പുലർച്ചെ തങ്കമണി മരിച്ചുകിടക്കുന്നതായി വീട്ടുകാരെ വിവരം അറിയിച്ചത് നിധിനാണ്. തലയടിച്ച് വീണാണ് മരിച്ചത് എന്നായിരുന്നു സന്ധ്യ ഭർത്താവിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ മൃതദേഹത്തിൽ ആഭരണങ്ങൾ കാണാനില്ലെന്ന് തിരിച്ചറിഞ്ഞതോടെ സംശയം ശക്തമാവുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് കൊലപാതകമാണെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം കടുപ്പിച്ചു. ചോദ്യംചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?