നുള്ളിപ്പാടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ
കാസർകോട്: നുള്ളിപ്പാടിയിൽ ദേശീയപാതയോരത്തെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ലിഫ്റ്റ് കുഴിയിലേക്ക് തള്ളിയ സംഭവത്തിൽ പ്രതി പോലീസ് പിടിയിലായി. കർണാടകയിലെ കുണ്ടുകോൾ സ്വദേശിയായ എച്ച്. മഞ്ജുനാഥയെന്ന(മഞ്ചപ്പ 45) നെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കർണാടക ഗദക് ജില്ലയിലെ ബാലേശ്വര ബാല ഹൊസുരിൽ നിന്നുള്ള ചന്ദ്രശേഖർ സുരേഷ് പട്ടാട് (38) ആണ് കൊല്ലപ്പെട്ടത്. മാർച്ച് 10-ാം തീയതി രാത്രി 10 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. രാത്രി സമയത്ത് കെട്ടിട ഉടമയുടെ മകൻ സ്ഥലത്തെത്തിയപ്പോഴാണ് ലിഫ്റ്റ് സ്ഥാപിക്കാനായി തയ്യാറാക്കിയ കുഴിയിലേക്ക് തള്ളിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സംഭവസ്ഥലത്ത് രക്തക്കറകളും പിടിവലി നടന്നതിന്റെ വ്യക്തമായ അടയാളങ്ങളും കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കേന്ദ്രീകരിച്ച് വിവരശേഖരണം നടത്തി. സ്ഥലത്ത് നിന്നും ലഭിച്ച ആധാർ കാർഡാണ് അന്വേഷണത്തിന് നിർണായക സൂചനയായി മാറിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തി പിടികൂടിയ പോലീസ്, വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് അറിയിച്ചു.
What's Your Reaction?