ഷാർജയിൽ മരിച്ച വേണുഗോപാലിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും; കൈതാങ്ങായി പ്രവാസി സംഘടനകൾ
ഷാർജ: ഷാർജയിൽ മരിച്ച കാഞ്ഞങ്ങാട്- അത്തിക്കോത്ത് സ്വദേശി വേണുഗോപാലിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. രാത്രി പത്ത് മണിക്ക് ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ അറേബ്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുക. ഇന്നുച്ചയോടെ ഷാർജ എയർപോർട്ട് റോഡിലുള്ള ഫോറൻസിക് ലാബോറട്ടറി സെന്ററിൽ വെച്ച് എംബാമിംഗ് പൂർത്തിയാക്കി.
ഒരു മാസം മുമ്പ് ഹൃദയാഘാതം സംഭവിച്ച് ഷാർജയിലെ സ്വകാര്യാശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന വേണുഗോപാലൻ ഏപ്രിൽ 18-നാണ് മരണത്തിന്നു കീഴടങ്ങിയത്. ചികിത്സായിനത്തിൽ 2,17,000 ദിർഹംസാണ്(ഏകദേഹം 55 ലക്ഷത്തോളം രൂപ) അടയ്ക്കേണ്ടിയിരുന്നത്.
മൃതദേഹം വിട്ടു കിട്ടുന്നതിന്നായി വേണുഗോപാലിന്റെ ബന്ധുക്കളും, സുഹൃത്തുക്കളും കാഞ്ഞങ്ങാട് മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി വഴി സാദിഖലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായി ചർച്ചകൾ നടത്തുകയും, തുകയിൽ ഇളവുവരുത്തി 40,000 ദിർഹംസ്(പത്ത് ലക്ഷം രൂപ)അടയ്ക്കാൻ ധാരണയാവുകയുമായിരുന്നു.
സംഭവത്തിൽ പ്രവാസി സംഘടനകൾ ഇടപെട്ട് ആശുപത്രി ചിലവ് വഹിച്ചതോടെ മൃതദേഹം വിട്ടു കിട്ടുന്നത് എളുപ്പമാക്കി. ഷാർജ ഇന്ത്യൻ അസോസിയേഷൻ, സാരഥി യുഎഇ, പുല്ലൂർ പ്രവാസി, തണൽ ബല്ല, സ്പന്ദനം കാഞ്ഞങ്ങാട്, പ്രവാസി ഭാരതി യുഎഇ, ഹോസ്ദുർഗ്ഗ് ജനക്ഷേമ സമിതി, രാവണേശ്വരം വെൽഫെയർ അസോസിയേഷൻ, മടിക്കൈ പ്രവാസി അസോസിയേഷൻ,ആശ്രയ ചാരിറ്റി ഷാർജ, ശക്തി കാസർകോട്, നേവ, കൂട്ടം എന്നീ കാസർകോട് ജില്ലയിലെ പ്രവാസി സംഘടനകൾ കൈകോർത്താണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നട്ടിലെത്തിക്കാനുള്ള സംവിധാനമുണ്ടാക്കിയത്.
What's Your Reaction?