പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവ്
കാഞ്ഞങ്ങാട്: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 27,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ എട്ടുമാസം അധിക തടവും അനുഭവിക്കണം.
കരുവഞ്ചാൽ വായാട്ടുപറമ്പ് തെക്കയിൽ വീട്ടിൽ ജോസഫ് (56) നെയാണ് ഹോസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്തുവയസ്സുകാരിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പെൺകുട്ടി താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്ത മുറിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി, കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസ്.
കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത് അന്നത്തെ ബേക്കൽ ഇൻസ്പെക്ടറായ കെ.പി. ഷൈൻ ആയിരുന്നു. തുടർന്ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് അന്നത്തെ ഡി.വൈ.എസ്.പി ഉത്തംദാസാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി. എയ്ഡ് പ്രോസിക്യൂഷൻ ഡ്യൂട്ടിയിൽ എ.എസ്.ഐ ശോഭയും കോടതിയിൽ ഹാജരായി.
What's Your Reaction?