മടിക്കൈ കണിക്കൂലോം ക്ഷേത്രം; മൂവാണ്ട് കലശ മഹോത്സവം നടന്നു
മടിക്കൈ: ചരിത്രപ്രസിദ്ധവും കാര്‍ഷിക ഗ്രാമവുമായ മടിക്കൈ കണിക്കൂലോം ക്ഷേത്രത്തില്‍ മൂവാണ്ട് കലശോൽസവം നടന്നു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ കലശ മഹോത്സവത്തില്‍ പങ്കാളികളായി. രണ്ടാം ദിവസം വൈകുന്നേരം ക്ഷേത്രപാലകന്‍ കണിയില്‍ ഭഗവതി തെയ്യങ്ങളുടെ തിരുമുടി ഉയര്‍ന്നപ്പോള്‍ മടിക്കൈ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രത്തിന്റെ കീഴിലുള്ള എച്ചിക്കാനം വാഴ വളപ്പില്‍ തറവാട് കളരി വക രണ്ടും, മടിക്കൈ അഴകുളും ക്ഷേത്രത്തിന്റെ കീഴിലുള്ള പാടിയില്‍ തറവാട് കളരി, അടോട്ട് പാടാര്‍കുളങ്ങര ഭഗവതി പുതിയ സ്ഥാനം എന്നിവിടങ്ങളില്‍ നിന്നുള്ള കലശം എഴുന്നള്ളത്തും, മാണിക്കോത്ത് പുന്നക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള മത്സ്യക്കോവ സമര്‍പ്പണവും നടന്നു. 50 കിലോ ഭാരവും നാലടി ഉയരവുമുള്ള കലശ തട്ട് നേരത്തെ നിശ്ചയിച്ച വ്യക്തി തലച്ചുമടായി യുയര്‍ത്തി തെയ്യങ്ങള്‍ക്കൊപ്പം ആചാരസ്ഥാനികരുടെയും, ബാല്യക്കാരുടെയും അകമ്പടിയില്‍ മൂന്നുതവണ ക്ഷേത്രം വലം വെക്കുന്നതാണ് പ്രധാന ചടങ്ങ്. രണ്ടു ദിവസങ്ങളിലായി നടന്ന കലശത്തിന്റെ ഭാഗമായി വൈരജാതന്‍, പുല്ലൂര്‍ണ്ണന്‍, വിഷ്ണുമൂര്‍ത്തി, ചാമുണ്ടി തുടങ്ങിയ തെയ്യങ്ങളും ഉറഞ്ഞാടി ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി.
What's Your Reaction?