മോഷ്ടിച്ച മാല വിഴുങ്ങിയ സംഭവം; പോലീസിനെ വട്ടം കറക്കി സമീന
നിലമ്പൂർ: കുട്ടിയുടെ സ്വർണ്ണമാല മോഷ്ടിച്ച് വിഴുങ്ങിയെന്ന കേസിൽ പ്രതിയെ കൂടുതൽ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുപോയതെങ്കിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വിഴുങ്ങിയ ആഭരണം വയറ്റിൽ നിന്ന് പുറത്തു വരുന്നതും കാത്ത് പോലീസിന്റെ കാത്തിരിപ്പിന് മൂന്ന് ദിവസം പിന്നിട്ടു. നിലമ്പൂർ മുക്കട്ടയിൽ താമസിക്കുന്ന പാലേമാട് കല്ലൻകുന്നൻ സെമീന(35) യെയാണ് എസ് ഐ പി ടി സഫറുള്ള അറസ്റ്റ് ചെയ്തത്. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിൽ ശിശുരോഗ വിദഗ്ധരുടെ ക്ലിനിക്കിൽ പത്താം തിയതി രാത്രിയാണ് സംഭവം. പുളിക്കലോടി സ്വദേശികൾ കുട്ടിയെ കാണിക്കാൻ ഊഴം കാത്തു നിൽക്കുകയായിരുന്നു.വരാന്തയിൽ ഓടിക്കളിച്ച കുഞ്ഞിനെ സെമീന ലാളിക്കുന്നത് കണ്ടു. പിന്നാലെ 3.5ഗ്രാം തൂക്കമുള്ള മാല കാണാതെയായി. പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ സെമീനാ മാല വിഴുങ്ങി എന്നാണ് കേസ്. ജില്ലാ ആശുപത്രി നടത്തിയ എക്സ്-റേ പരിശോധനയിൽ വയറ്റിൽ ആഭരണം കണ്ടെത്തി. വയറിളക്കി മാല വീണ്ടെടുക്കാൻ എനിമ നൽകി. രണ്ടു വനിതാ സിപിഒ മാർ, കുട്ടിയുടെ മാതാവ് എന്നിവർ കാവൽ നിന്നു. എന്നാൽ ആഭരണം മാത്രം പുറത്തുവന്നില്ല. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
What's Your Reaction?