യുഎഇ ലെബനൻ യാത്രാ വിലക്ക് നീക്കും. തീരുമാനത്തെ പ്രധാനമന്ത്രി സലാം സ്വാഗതം ചെയ്തു.
ദുബായ്: കഴിഞ്ഞയാഴ്ച ലെബനൻ രാഷ്ട്രത്തലവന്റെ സന്ദർശനത്തെത്തുടർന്ന്, 2025 മെയ് 7 മുതൽ തങ്ങളുടെ പൗരന്മാർക്ക് ലെബനനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നീക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചതായി വാം റിപ്പോർട്ട് ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര സുഗമമാക്കുന്നതിനും, ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികൾ നടപ്പിലാക്കാൻ ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും സമ്മതിച്ചതായി വ്യാഴാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയ്ക്ക് ശേഷമാണ് തീരുമാനം.
2021-ൽ യുഎഇ തങ്ങളുടെ പൗരന്മാർക്ക് ലെബനനിലേക്ക് യാത്ര ചെയ്യുന്നത് വിലക്കിയിരുന്നു. എന്നാൽ ലെബനൻ പൗരന്മാർക്ക് യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നില്ല.
ബെയ്‌റൂട്ടും, അബുദാബിയും തമ്മിലുള്ള ശക്തമായ ബന്ധമാണ് ഈ തീരുമാനം പ്രകടമാക്കുന്നതെന്നും യുഎഇക്കും അതിന്റെ പ്രസിഡന്റിനും എല്ലാ വിധ നന്ദിയും, അഭിനന്ദനവും അറിയിക്കുന്നതായും ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
"ലെബനനും (ലെബനീസ്) ജനങ്ങളും തങ്ങളുടെ എമിറാത്തി സഹോദരന്മാരെയും, ഗൾഫിൽ നിന്നും, അറബ് ലോകത്ത് നിന്നുമുള്ള സന്ദർശകരെയും സ്വാഗതം ചെയ്യാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു," സലാം കൂട്ടിച്ചേർത്തു.
What's Your Reaction?