ലോകകപ്പിൽ ബൂട്ടണിയാൻ ഇത്തവണ മലയാളി താരവും
ഖത്തറില്‍ ചീഫ് അക്കൗണ്ടന്റായ തലശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്റേയും വളപട്ടണം സ്വദേശിഷൈമയുടേയും രണ്ടാമത്തെ മകനാണ്
ദോഹ: മലയാളികൾക്ക് ഇനി അഭിമാനിക്കാം, ലോകകപ്പിൽ ബൂട്ടണിയാൻ ഇത്തവണ മലയാളി താരവും. 26 അംഗ ഖത്തര്‍ ടീമിലാണ് കണ്ണൂര്‍ സ്വദേശിയായ തഹ്സിന് മുഹമ്മദ് ജംഷീദ് ഇടം നേടിയത്. ഇതോടെ ലോകകപ്പ് ടീമില്‍ ഇടം നേടുന്ന ആദ്യ മലയാളിയായി തഹ്സിന് മാറി. സാധ്യതാ ടീമിലുണ്ടായിരുന്ന തഹ്സിനുള്‍പ്പെടെ 26 അംഗ സ്ക്വാഡിനെ ഖത്തര്‍ പ്രഖ്യാപിച്ചു. ഖത്തര്‍ ലീഗ് ടീമായ അല്‍ ദുഹൈലിന്റെ ഭാഗമായ തഹ്സിന് സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരന് കൂടിയാണ്. ചെറുപ്രായത്തില്‍ തന്നെ ഖത്തറിലെ യൂത്ത് ടീമുകളുടെ ഭാഗമായ താരം ദേശീയതലത്തില്‍ അണ്ടര്‍ 16, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലും കളിച്ചു.
ഇടതുവിങ്ങറായ തഹ്സിന് പ്രതിരോധ നിരയെ കബളിപ്പിച്ച് ഗോളടിക്കുന്നതിലും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മിടുക്കനാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്ഥാനെതിരെ ആയിരുന്ന തഹ്സിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിച്ചിരുന്നില്ല. യോഗ്യതാറൗണ്ടില്‍ നിര്‍ണായകമായ അവസാന രണ്ടു മത്സരങ്ങളില്‍ തഹ്സിന് ബൂട്ടണിഞ്ഞു.
ഖത്തറില്‍ ചീഫ് അക്കൗണ്ടന്റായ തലശേരി സ്വദേശി ഹിബാസില്‍ ജംഷീദിന്റേയും വളപട്ടണം സ്വദേശിഷൈമയുടേയും രണ്ടാമത്തെ മകനാണ്. തഹ്സീന് ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. ജൂണ്‍ 11 മുതല്‍ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍. ലോകകപ്പ് ടെലിവിഷനിലും നേരിട്ടും കണ്ടു ശീലിച്ച മലയാളികള്‍ക്ക് ഇത്തവണ പുല്‍മൈതാനത്ത് മലയാളി വിസ്മയം തീര്‍ക്കുമെന്നതാണ് പ്രതീക്ഷ
What's Your Reaction?