ഓട്ടോയിൽ നിന്ന് സ്വർണം കവർന്ന രണ്ടുപേർ പോലീസ് പിടിയിൽ
കാഞ്ഞങ്ങാട്: മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ട ഓട്ടോയിൽ സൂക്ഷിച്ച ഏഴ് പവൻ സ്വർണവളകൾ കവർന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. കള്ളാർ ഒക്ലാവ് സ്വദേശി സുബൈർ(23), കാഞ്ഞങ്ങാട് വടകര മുക്കിലെ ആഷിക്(28) എന്നിവരെയാണ് ഹോസ്ദുർഗ്ഗ് പോലീസ് പിടികൂടിയത്. വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ അഷറഫിന്റെ ഓട്ടോയിൽ സൂക്ഷിച്ച സ്വർണമാണ് പ്രതികൾ കവർന്നത്. അഷ്റഫിന്റെ ഭാര്യ പിതാവ് വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായതറിഞ്ഞ് എത്തിയതായിരുന്നു അഷറഫും, ഭാര്യ കൗലത്തും. വീടിന് അടച്ചുറപ്പില്ലാത്തതിനാൽ വളകൾ ഓട്ടോയിലെ ഡാഷ്ബോർഡിൽ വെച്ചാണ് ഇരുവരും ആശുപത്രിയിലേക്ക് പോയത്. രണ്ടുമണിക്കൂറിനകം തിരിച്ചെത്തിയപ്പോൾ ഡാഷ് ബോർഡ് കുത്തിത്തുറന്ന നിലയിലായിരുന്നു. ഉടൻ സ്വർണം നഷ്ടമായ വിവരം അഷ്റഫ് ആശുപത്രി അധികൃതരെ അറിയിച്ചു. സിസിടിവി പരിശോധിച്ചപ്പോൾ ഒരാൾ ഓട്ടോയിൽ നിന്ന് മോഷണം നടത്തുന്നത് കണ്ടെത്തി. പരാതിയെ തുടർന്ന് ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർ ഇ അനൂപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മോഷണം നടത്തിയ ആഷിക്കിനെ പിലാത്തറയിൽ വച്ച് പോലീസ് പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് വെച്ച് ആഷിക്കും പിടിയിലായി. ഇയാളുടെ വീട്ടിൽ സൂക്ഷിച്ച ഏഴു സ്വർണ്ണ വളകളും പോലീസ് കണ്ടെത്തി. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് ആഷിക്.
What's Your Reaction?