കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു.
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു. നാല് വർഷത്തേക്കാണ് നിയമനം. ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇത് സംബന്ധിച്ച് ഉത്തരവിട്ടു. 35 പേരെ അഭിമുഖം നടത്തിയതിന് ശേഷം സെർച്ച് കമ്മിറ്റി സമർപ്പിച്ച അഞ്ചംഗ പാനലിൽ നിന്നാണ് ഡോ. പി രവീന്ദ്രനെ വിസിയായി നിയമിച്ചത്. ഇതോടെ സംസ്ഥാനത്തെ 14 സർവകലാശാലകളിൽ 4 സർവകലാശാലകളിലും സ്ഥിരം വിസിമാരായി. കാലിക്കറ്റ് സർവകലാശാലയുടെ താത്ക്കാലിക വിസിയായി കഴിഞ്ഞ ഒന്നരവർഷമായി ഡോ. രവീന്ദ്രൻ തുടരുകയാണ്. അതേസമയം ഏറെ വിവാദങ്ങൾക്ക് ശേഷമാണ് കാലിക്കറ്റ് സർവകലാശാലയിൽ വിസി നിയമനം നടന്നത്. ചാൻസലറുടെ നിർദ്ദേശാനുസരണം നാലുതവണ സെനറ്റ് യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് ഹൈക്കോടതിയുടെ കൂടി നിർദ്ദേശപ്രകാരം സെനറ്റിന്റെ പ്രതിനിധിയെ തെരഞ്ഞെടുത്തത്. മലപ്പുറം ജില്ലയിലെ പുലാമന്തോൾ സ്വദേശിയാണ് ഡോ. പി രവീന്ദ്രൻ. മദ്രാസ് ഐഐടിയിൽനിന്ന് പിഎച്ച്ഡി നേടിയ ഇദ്ദേഹം 2005-ൽ കാലിക്കറ്റ് സർവകലാശാലയിൽ റീഡറായി നിയമിതനായി. ഇതിനുമുൻപ് ജർമനിയിലെ ഗോട്ടിൻജൻ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ വിസിറ്റിങ് സയന്റിസ്റ്റ്, അമേരിക്കയിലെ നോർത്ത് കരോലിന സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് അസോസിയേറ്റ്, ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഇൻഡസ്ട്രിയൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ശാസ്ത്രജ്ഞൻ എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
What's Your Reaction?