ഗൾഫിലേക്ക് കൊണ്ടുപോകാനായി പ്രവാസി യുവാവിനെ ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്ക് മരുന്ന്.
കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി പ്രവാസി യുവാവിനെ ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ മയക്ക് മരുന്ന്. സംശയം തോന്നി കുപ്പി തുറന്ന് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ യും, ഹാഷിഷ് ഓയിലും കണ്ടെത്തിയത്. മയക്കുമരുന്ന് വെച്ച സംഭവത്തിൽ 3 പേരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് പോകാനായി തയ്യാറെടുക്കുകയായിരുന്ന ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ കൈയ്യിലാണ് അയൽവാസി ജിസിൻ അച്ചാർ കുപ്പി ഏൽപ്പിച്ചത്. മിഥിലാജിനൊപ്പം ജോലി ചെയ്യുന്ന വഹീൻ എന്നയാൾക്ക് നൽകണമെന്ന് പറഞ്ഞാണ് അച്ചാർകുപ്പി കൈമാറിയത്. ജസിൻ തൻ്റെ പാർസൽ കൊണ്ടുവരുമെന്ന് വഹീൻ മിഥിലാജിന് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. സംശയം തോന്നി മിഥിലാജിൻ്റെ ഭാര്യാപിതാവ് കുപ്പി തുറന്ന് നോക്കിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ പൊതികൾ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു.പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പൊതികളിൽ മാരക മയക്ക് മരുന്നുകളായ എംഡിഎംഎ യും, ഹാഷിഷ് ഓയിലുമാണെന്ന് കണ്ടെത്തി. തുടർന്ന് അച്ചാർ കുപ്പി കൈമാറിയ ജിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് ശ്രീലാൽ, അർഷാദ് എന്നിവരുടെ പങ്ക് കൂടി കണ്ടെത്തിയത്. മൂന്ന് പേരെയും ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. എയർപോർട്ടിൽ വച്ച് പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയിരുന്നതെങ്കിൽ നിരപരാധിയായ മിഥിലാജ് മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് പിടിയിലാകുമായിരുന്നു. ഗൾഫിലേക്ക് കൊണ്ടുപോകാനായി ഏൽപ്പിക്കുന്ന പൊതികൾ പരിശോധിച്ച് നോക്കിയില്ലെങ്കിൽ അപകടത്തിൽപ്പെടുമെന്ന മുന്നറിയിപ്പ് നൽകുന്നത് കൂടിയാണ് ഈ സംഭവം.
What's Your Reaction?