ചായ്യോത്ത് ഭീതി പരത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
നീലേശ്വരം: ചായ്യോത്ത് കഴിഞ്ഞ ദിവസം ഭീതി പരത്തിയ കാട്ടുപന്നിയെ ഫോറസ്റ്റ് അധികൃതരുടെ സാന്നിധ്യത്തിൽ ഷൂട്ടർമാർ വെടിവെച്ച് കൊന്നു. നാട്ടുകാരുടെ സുരക്ഷയെ മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘത്തെ സ്ഥലത്തെത്തിച്ച് രാത്രി തന്നെ തിരച്ചിൽ നടത്തി. തുടര്‍ന്ന് പന്നിയെ കണ്ടെത്തി നിയന്ത്രിത വെടിവെപ്പിലൂടെ കൊല്ലുകയായിരുന്നു. ഇന്നലെയാണ് വായനശാലയുടെ നേതൃത്വത്തിൽ നടക്കുകയായിരുന്ന വിജ്ഞാന വികസന സദസ്സിനിടെ ഓർക്കാപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കു പറ്റിയ വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ, വായനശാല അംഗങ്ങളായ അപ്പു മാസ്റ്റർ, വി അജിത്ത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഘത്തിൽ ഷൂട്ടർ സി കെ രവി, കരുണാകരൻ നെല്ലിയടുക്കം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുധീഷ് യു, ഡ്രൈവർ പ്രദീപ് കുമാർ, വാച്ചർ അനൂപ് എന്നിവരുമുണ്ടായിരുന്നു.
What's Your Reaction?