ദേശീയ പതാക ഉപയോഗത്തിൽ നിയമം പുതുക്കി കുവൈറ്റ്.
കുവൈറ്റ്സിറ്റി: കുവൈത്തിൽ ദേശീയ പതാകയുടെ ഉപയോഗവുമായി ബന്ധപ്പെട്ട 1961-ലെ 26-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് കൊണ്ട് സമർപ്പിച്ച കരട് നിയമത്തിന് മന്ത്രി സഭായോഗം അംഗീകാരം നൽകി. ഇത് പ്രകാരം വിദേശ രാജ്യങ്ങളുടെ ദേശീയ ആഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളിലും സ്വകാര്യ പരിപാടികളിലും മറ്റു രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് കുറ്റകരം ആയിരിക്കും. മത, സാമൂഹിക, രാഷ്ട്രീയ ഗോത്ര സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ഉപയോഗിക്കുന്നതിനും മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിനും നിരോധനം ബാധകമാണ്. എന്നാൽ കുവൈത്തിൽ നടക്കുന്ന പ്രാദേശിക, അന്തർദേശീയ കായിക മത്സരങ്ങളിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ ഉപയോഗിക്കുവാൻ നിയമത്തിൽ അനുമതിയുണ്ട്. രാജ്യത്തിന് അകത്ത് വിദേശ രാജ്യങ്ങളുടെയോ ഏതെങ്കിലും സംഘടനകളുടെയോ പതാകകൾ ഉയർത്തുന്നവർക്കും, ഉപയോഗിക്കുന്നവർക്കും എതിരെ ആറ് മാസത്തിൽ കൂടാത്ത തടവ് ശിക്ഷയും, ആയിരം മുതൽ രണ്ടായിരം ദിനാർ വരെ പിഴയും കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. അതെ പോലെ മത, സാമൂഹിക, രാഷ്ട്രീയ ഗോത്ര സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ഉപയോഗിക്കുന്നവർക്ക് എതിരെ മൂന്ന് വർഷത്തിൽ കൂടാത്ത തടവും രണ്ടായിരം ദിനാർ മുതൽ പതിനായിരം ദിനാർ വരെ പിഴ ശിക്ഷയും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. നാട്ടിലെ തെരഞ്ഞെടുപ്പ് വിജയങ്ങൾ ആഘോഷിക്കുന്നതിനും മത, രാഷ്ട്രീയ വിഷയങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന്റെയും ഭാഗമായി കുവൈത്തിലെ വിവിധ സംഘടനകൾ അതാത് രാഷ്ട്രീയ,മത സംഘടനകളുടെ കൊടികൾ ഏന്തി പ്രകടനം നടത്തുന്നത് പതിവാണ്. പുതിയ നിയമ പ്രകാരം ഇത്തരം പ്രവർത്തനങ്ങളും ശിക്ഷാർഹമായിരിക്കും.
What's Your Reaction?