ഭാര്യയും മകളെയും കുത്തിക്കൊല്ലാൻ ശ്രമം; പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിക്ക് ഹൃദയാഘാതം
കാഞ്ഞങ്ങാട്: പള്ളിക്കര പാക്കം ചെർക്കാപ്പാറയിൽ വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം. തടയാൻ ചെന്ന മകൾക്കും കുത്തേറ്റു. സംഭവത്തിനുശേഷം ബേക്കൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. ചെർക്കാപ്പാറ മഞ്ഞങ്ങാട് അർച്ചന നിവാസിൽ കെ എ യശോദ(67), മകൾ ഷൈജിമോൾ(30) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമണത്തിനുശേഷം യശോദയുടെ ഭർത്താവും പള്ളിക്കരയിലെ ഓട്ടോ ഡ്രൈവറുമായ മഞ്ഞങ്ങാട്ട് ടിവി നാഗരാജൻ(73) ബേക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരായി. മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ നാഗരാജന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചതിനെത്തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. നാഗരാജനെ കോടതി രാണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് നാഗരാജൻഒറ്റയ്ക്കും ഭാര്യ യശോദ മക്കൾക്കൊപ്പവുമാണ് താമസം.
What's Your Reaction?