സംസ്ഥാന സ്കൂൾ കായിക മേളയ്ക്കൊരുങ്ങി തലസ്ഥാനം; യുഎഇ യിൽ നിന്നും മത്സരത്തിന്നായി വിദ്യാർത്ഥികൾ.
യു എ ഇ യിൽ നിന്ന് മാറ്റുരക്കാൻ വരുന്ന 35 അംഗ സംഘത്തിൽ പന്ത്രണ്ട് പേർ പെൺകുട്ടികളാണ്. അബുദാബിയിലെ മോഡൽ പ്രൈവറ്റ് സ്കൂൾ, ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഗൾഫ് മോഡൽ സ്കൂൾ ഉമ്മുൽ കുവൈൻ ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ, ഫുജൈറ ഇന്ത്യൻ സ്കൂൾ എന്നിവരാണ് ടീമുകളെ അയച്ചത്.
തിരുവനന്തപുരം: 67-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരം. സ്വർണക്കപ്പ്-ദീപശിഖ ഘോഷയാത്രയ്ക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല വരവേൽപ്പ് നൽകി. ഒക്ടോബർ 28 വരെ നടക്കുന്ന കായിക മാമാങ്കത്തിൽ 12 വേദികളിലായി ഇരുപതിനായിരത്തിലധികം കുട്ടികൾ പങ്കെടുക്കും. ഓവറോൾ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ സമ്മാനമായി നൽകുന്ന 117.5 പവന്റെ സ്വർണക്കപ്പാണ് ഇത്തവണത്തെ കായിക മേളയുടെ പ്രധാന ആകർഷണം. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നാണ് സ്വർണക്കപ്പ് ഘോഷയാത്ര ആരംഭിച്ചത്. ഘോഷയാത്രയുടെ അകമ്പടിയോടെ എത്തിയ സ്വർണക്കപ്പ്-ദീപശിഖ പ്രയാണങ്ങൾക്ക് പട്ടം ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസിൽ ഗംഭീര വരവേൽപ്പാണ് നൽകിയത്. തുടർന്ന് ഘോഷയാത്രയായി മേളയുടെ പ്രധാന വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെത്തിച്ചു. എട്ടു ദിവസങ്ങളിലായി നടക്കുന്ന കായികമേളയ്ക്കായി 12 സ്റ്റേഡിയങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. ഇക്കുറി ഇരുപതിനായിരത്തിലേറെ കുട്ടികൾ മേളയുടെ ഭാഗമാകും. ചരിത്രത്തിലാദ്യമായി കളരിപ്പയറ്റും ഇത്തവണ മത്സരയിനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻക്ലൂസീവ് വിഭാഗത്തിൽ 1500 ഓളം ഭിന്നശേഷി വിദ്യാർഥികളും മത്സരത്തിന്റെ ഭാഗമാകും. ഇപ്രാവശ്യം കായിക മേളയിൽ മാറ്റുരയ്ക്കാൻ പ്രവാസി മലയാളി വിദ്യാർത്ഥികളും നാട്ടിലെത്തിയിട്ടുണ്ട്. യു എ ഇ യിൽ നിന്ന് മാറ്റുരക്കാൻ വരുന്ന 35 അംഗ സംഘത്തിൽ പന്ത്രണ്ട് പേർ പെൺകുട്ടികളാണ്. അബുദാബിയിലെ മോഡൽ പ്രൈവറ്റ് സ്കൂൾ, ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഗൾഫ് മോഡൽ സ്കൂൾ, ഉമ്മുൽ കുവൈൻ ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ, ഫുജൈറ ഇന്ത്യൻ സ്കൂൾ എന്നിവരാണ് ടീമുകളെ അയച്ചത്.
What's Your Reaction?