സാമ്പത്തിക തട്ടിപ്പിന് പദ്ധതിയിട്ട ചൈനീസ് ഹാക്കർ സംഘം പിടിയിൽ.
കുവൈത്ത് സിറ്റി: കുവൈത്തിൽ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന ചൈനീസ് സംഘത്തെ അധികൃതർ പിടികൂടി. ഇവരിൽനിന്ന് അന്വേഷണ സംഘത്തിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭ്യമായതെന്ന് അധികൃതർ പറഞ്ഞു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ബാങ്ക് ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തി വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനുള്ള പദ്ധതി നടപ്പിലാക്കുവാനുള്ള ശ്രമത്തിനിടയിലാണ് ഇവർ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. രാജ്യത്തെ പ്രമുഖ മൊബൈൽ സേവന ദാതാവായ കമ്പനിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തിന് തട്ടിപ്പിനെ കുറിച്ചുള്ള സൂചന ലഭിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗത്തിൽ, മൊബൈൽ സേവന കമ്പനി നൽകിയ പരാതിയെ തുടർന്ന് മന്ത്രാലയത്തിലെ സൈബർ കുറ്റാന്വേഷണ വിഭാഗം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ചൈനീസ് ഹാക്കർമാരുടെ വാഹനം സുരക്ഷാ സേന നടത്തിയ അന്വേഷണത്തിൽ പിടികൂടുകയും, വാഹനത്തിൽ നിന്നും, ഇവരുടെ താമസസ്ഥലത്തു നിന്നും ഹാക്കിങ്ങിന് ഉപയോഗിച്ചിരുന്ന അത്യാധുനിക ഉപകരണങ്ങൾ സുരക്ഷാസേന പിടിച്ചെടുക്കുകയായിരുന്നു. രണ്ടുപേരെയാണ് ഇത് സംബന്ധിച്ച അന്വേഷണത്തിൽ സുരക്ഷാ വിഭാഗം പിടികൂടിയിട്ടുള്ളത്. അവസരോചിതമായ ഇടപെടൽ വഴി രാജ്യത്തെ ഏറ്റവും വലിയ സൈബർ സാമ്പത്തിക തട്ടിപ്പിന് തടയിടാൻ നേതൃത്വം നൽകിയ അന്വേഷണ ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു.
What's Your Reaction?