മണൽക്കടത്ത്: പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം നാലാം നാൾ കണ്ടെത്തി
കുമ്പള: പോലീസിനെ കണ്ട് മണൽക്കടത്ത് തോണിയിൽ നിന്ന് പുഴയിൽ ചാടി കാണാതായ യുവാവിന്റെ മൃതദേഹം നാലാം നാൾ കണ്ടെത്തി. ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹിം (35) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഷിറിയ അഴിമുഖത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.
രക്ഷാപ്രവർത്തനത്തിനായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപ്പയും വ്യാഴാഴ്ച സ്ഥലത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കുമ്പള കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം കുമ്പള സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇബ്രാഹിമിനെ പുഴയിൽ ചാടി കാണാതായത്. ഷിറിയ പുഴയിൽ കോസ്റ്റൽ പോലീസ് പരിശോധനയ്ക്കെത്തിയതോടെ മണൽക്കടത്തുകാർ തോണി ഉപേക്ഷിച്ച് പുഴയിൽ ചാടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടിരുന്നു.
ഇബ്രാഹിമിനായി കോസ്റ്റൽ പോലീസും കുമ്പള പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് മൂന്ന് ദിവസമായി തിരച്ചിൽ നടത്തിവരികയായിരുന്നു.
അബ്ദുൽ ഖാദറിന്റെയും സൈനബയുടെയും മകനാണ് ഇബ്രാഹിം. ഹനീഫ, മുനീർ, ഷംസീർ, ഫൗസിയ, സൗദ എന്നിവർ സഹോദരങ്ങളാണ്.
What's Your Reaction?