പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവ്
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. കർണാടക ബലേ ഹോസൂർ ബീരപ്പ ക്ഷേത്രത്തിന് സമീപത്തെ ഹേലപ്പ സുബ്ബണ്ണ ഇറഗ (36)യെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി. എം. സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
കഴിഞ്ഞ വർഷം ജൂലൈ 16നാണ് കേസിനാസ്പദമായ സംഭവം. രാവിലെ സ്കൂളിൽ പോകുന്നതിനായി ചെമ്മനാട് മാവില റോഡിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന 17കാരിയെ അവിടെയെത്തിയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയിൽ മേൽപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടർന്ന് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ. സുരേഷ് കുമാറാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
What's Your Reaction?