അതിജീവനത്തിന്റെ നാലു നാൾ; ശരണ്യ വീട്ടിലെത്തി
മടിക്കേരി: കുടക് വനത്തിനുള്ളിൽ നാല് പകലും രാത്രിയും കുടുങ്ങിപ്പോയ നാദാപുരം സ്വദേശി ശരണ്യ ജീവിതത്തിലേക്ക് തിരികെ നടന്നെത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് നാദാപുരത്തെ വീട്ടിൽ ശരണ്യ എത്തിയത്. മരണമുഖത്തുനിന്ന് തിരിച്ചെത്തിയെങ്കിലും തന്റെ സാഹസിക യാത്രകൾ അവസാനിപ്പിക്കാൻ ശരണ്യ തയ്യാറല്ല. ട്രക്കിങ് ഇനിയും തുടരുമെന്നും എന്നാൽ കനത്ത ചൂട് കുറഞ്ഞതിനുശേഷം മാത്രമേ അടുത്ത യാത്രയുണ്ടാകൂ എന്നും ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടകിലെ തടിയന്റമോൾ കൊടുമുടി കയറുന്നതിനിടെ ശരണ്യയ്ക്ക് വഴിതെറ്റിയത്. വനത്തിനുള്ളിലെ കാട്ടരുവിയിൽ നിന്നുള്ള വെള്ളം മാത്രം കുടിച്ചാണ് നാല് ദിവസം പിടിച്ചുനിന്നതെന്ന് ശരണ്യ വെളിപ്പെടുത്തി. വെള്ളം ധാരാളം കുടിച്ചത് ശരീരം തളരാതെ കാത്തുസൂക്ഷിക്കാൻ സഹായിച്ചതായി ശരണ്യ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കർണാടക വനം വകുപ്പ് ശരണ്യയെ വനമേഖലയിൽ കണ്ടെത്തിയത്.
മടിക്കേരിയിൽ നിന്നുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ ശരണ്യയെ നാദാപുരത്തെ വീട്ടിലെത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി. ഭയപ്പെടുത്തുന്ന അനുഭവമായിരുന്നിട്ടും ശരണ്യയുടെ താൽപ്പര്യങ്ങളെ തടയില്ലെന്ന നിലപാടിലാണ് മാതാപിതാക്കൾ. ഏത് കൊടുങ്കാറ്റിനെയും നേരിടാനുള്ള കരുത്തോടെയാണ് മകളെ വളർത്തിയത് ശരണ്യയുടെ അമ്മപറഞ്ഞു.
എങ്കിലും, മുൻകൂട്ടി അറിയിക്കാതെയുള്ള ഇത്തരം യാത്രകൾ ഒഴിവാക്കണമെന്ന് പിതാവ് ഓർമ്മിപ്പിച്ചു. തന്നെ കാണാതായത് ഇത്ര വലിയ വാർത്തയായത് വനത്തിൽ നിന്നിറങ്ങിയപ്പോഴാണ് അറിഞ്ഞതെന്ന് ശരണ്യ പറഞ്ഞു. വഴിതെറ്റിയെന്ന് മനസ്സിലായ ഉടൻ ഹോംസ്റ്റേയിൽ വിവരം അറിയിച്ചിരുന്നെങ്കിലും പിന്നീട് ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്ന് നാൽപ്പതംഗ സംഘം നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവിലാണ് ശരണ്യയെ സുരക്ഷിതയായി കണ്ടെത്തിയത്.
What's Your Reaction?