അബ്ദുൽ റഹീമിന്റെ മോചനം; സൗദി ഗവർണറേറ്റ് നടപടികൾ പൂർത്തിയാക്കി ഫയൽ കൈമാറി
റിയാദ്: സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി റിയാദ് ഗവർണറേറ്റിൽ നിന്നുള്ള തുടർ നടപടികൾ പൂർത്തിയാക്കി. 19 വർഷത്തിലധികം ജയിൽവാസം അനുഭവിച്ച റഹീമിന്റെ കേസ് ഫയൽ ശിക്ഷ ഇളവിനായുള്ള അപേക്ഷ പരിഗണിക്കുന്നതിനായി ബന്ധപ്പെട്ട മറ്റു വകുപ്പുകളിലേക്ക് അയച്ചതായി നിയമസഹായ സമിതി അറിയിച്ചു. വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ട റഹീമിനെ നിലവിൽ പൊതു അവകാശപ്രകാരം 20 വർഷത്തെ തടവാണ് വിധിച്ചിട്ടുള്ളത്. ഈ ശിക്ഷ കാലയളവ് 2026 മെയ് 20ന് പൂർത്തിയാകും. വൻ തുക മോചന ദ്രവ്യം നൽകുകയും ദീർഘകാലം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ശിക്ഷയിൽ ഇളവ് നൽകി റഹീമിനെ മോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ റിയാദ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയുടെ തുടർനടപടിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഇതു സംബന്ധിച്ച് ഇന്ത്യൻ എംബസിക്കും, അഭിഭാഷകർക്കും ഫയൽ കൈമാറിയതായുള്ള വിവരം ലഭിച്ചു.
What's Your Reaction?