കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി 3 പേർ അറസ്റ്റിൽ
തൃക്കരിപ്പൂര്‍: വലിയപറമ്പയിൽ കാറില്‍ കടത്തുകയായിരുന്ന 1.26 ഗ്രാം എം ഡി എം എ യുമായി മൂന്നുപേരെ ചന്തേര എസ് ഐ ജിയോ സദാനന്ദനും സംഘവും അറസ്റ്റുചെയ്തു. പ്രതികളിൽ ഒരാള്‍ ഓടിരക്ഷപ്പെട്ടു. തൃക്കരിപ്പൂര്‍ മീലിയാട്ട് കെ കെ ഹൗസില്‍ മഹമൂദിന്‍റെ മകന്‍ എം ടി പി മര്‍സാദ്(29), ഉദിനൂര്‍ നടക്കാവിലെ നങ്ങാരത്ത് ഹൗസില്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ മുഹമ്മദ് സഫ്വാന്‍(28), തൃക്കരിപ്പൂര്‍ ആയിറ്റിയിലെ കൊക്കാക്കടവ് ഹൗസില്‍ ടി പി ഷുക്കൂറിന്‍റെ മകന്‍ മുഹമ്മദ് ഷിയാസ്(31) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കാർ ഓടിച്ച ഉദിനൂരിലെ അര്‍ഷിദാണ് ഓടിരക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ട് 7.15 ഓടെ വലിയപറമ്പ ബീച്ചിനടുത്തുവെച്ചാണ് എം ഡി എം എ കടത്തുകയായിരുന്ന സംഘം പിടിയിലായത്. വലിയപറമ്പ ബീച്ച് ഭാഗത്തുനിന്നും അമിതവേഗതയില്‍ വരികയായിരുന്ന കെ എല്‍ 60 എന്‍ 3369 നമ്പര്‍ സുസുക്കി സെലോരിയോ കാറിനെ എസ് ഐ ജിയോ സദാനന്ദനും സംഘവും കൈനീട്ടി നിര്‍ത്തുകയായിരുന്നു. പോലീസ്ചോദ്യം ചെയ്യുന്നതിനിടയിൽ അര്‍ഷിദ് വണ്ടിയില്‍ നിന്നും ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. കാര്‍ പരിശോധിച്ചപ്പോഴാണ് കാറിന്‍റെ മുന്‍ഭാഗം ഡാഷ് ബോര്‍ഡില്‍ നിന്നും എം ഡി എം എ കണ്ടെത്തിയത്. മയക്കുമരുന്ന് മര്‍സാദ് വില്‍പ്പനക്കായി ബാംഗ്ലൂരില്‍ നിന്നും കൊണ്ടുവന്നതാണെന്ന് പ്രതികള്‍ മൊഴി നല്‍കി. മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ പ്രൊബേഷന്‍ എസ് ഐ സതീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വേണു, നരേന്ദ്രന്‍, ഡ്രൈവര്‍ സുരേഷ് എന്നിവരും ഉണ്ടായിരുന്നു.
What's Your Reaction?